LatestThiruvananthapuram

പൊന്‍മുടി വിനോദ സഞ്ചാരകേന്ദ്രം തുറക്കുന്നു

“Manju”

തിരുവനന്തപുരം: കൊവിഡ് ഭീതിയും കനത്ത മഴയും കാരണം അടച്ചിട്ട പൊന്‍മുടി വിനോദ സഞ്ചാര കേന്ദ്രം തുറക്കുന്നു. ബുധനാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് വേണ്ടി നിയന്ത്രണ വിധേയമായി പൊന്‍മുടി തുറന്നു കൊടുക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതിയുടെ യോഗത്തിലാണ് പൊന്‍മുടി തുറക്കാന്‍ തീരുമാനിച്ചത്.

കൊവിഡും കനത്ത മഴയില്‍ റോഡ് തകര്‍ന്നത് മൂലവും പൊന്‍മുടി അടച്ചിട്ടിരിക്കുകയായിരുന്നു. അപകടാവസ്ഥയിലുള്ള റോഡ് ഭാഗത്ത് കാവല്‍ ഏര്‍പ്പെടുക്കാന്‍ ജില്ലാ വികസന സമിതിയുടെ യോഗത്തില്‍ തീരുമാനമായി. തിരുവനന്തപുരം നഗരത്തില്‍ നിന്നും 53 കിലോമീറ്റര്‍ വടക്ക് കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ്. സീതാതീര്‍ത്ഥത്തിലേയ്ക്കും വരയാട്ടുമൊട്ടയിലേയ്ക്കും രണ്ട് ട്രക്കിംഗ് പാക്കേജുകളും ഇവിടെയുണ്ട്.

ആനപ്പാറ, കല്ലാര്‍ ചെക്‌പോസ്റ്റുകളില്‍ സന്ദര്‍ശകരെയും വാഹനങ്ങളെയും സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാക്കും. കല്ലാര്‍ ചെക്‌പോസ്റ്റില്‍ ബ്രേക്ക് ദി ചെയ്ന്‍മാനദണ്ഡങ്ങള്‍ അനുസരിച്ച്‌ സാനിറ്ററൈസേഷന്‍ നടത്തിയശേഷമാണ് അപ്പര്‍ സാനിട്ടോറിയത്തിലേക്ക് സഞ്ചാരികളെ കടത്തിവിടുകയുള്ളൂ. ചെക്‌പോസ്റ്റില്‍ സന്ദര്‍ശകര്‍ തന്നെ കൊണ്ടുവരുന്ന സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ ഉപയോഗിച്ച ശേഷം കടത്തിവിടും. മദ്യം, പ്ലാസ്റ്റിക് എന്നിവ പൂര്‍ണമായും ഒഴിവാക്കണം.

പൊന്മുടി അടച്ചിട്ടതോടെ നൂറുകണക്കിന് തോട്ടം തൊഴിലാളി കുടുംബങ്ങളാണ് വരുമാനമില്ലാതെ കഷ്ടപ്പെട്ടിരുന്നത്. കല്ലാര്‍ മുതലുള്ള നൂറുകണക്കിന് ചെറുകിട കച്ചവടകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വഴിയോരക്കച്ചവടക്കാര്‍, തോട്ടം തൊഴിലാളികള്‍ എന്നിവരെല്ലാം പൊന്മുടി തുറക്കുന്നതില്‍ ഏറെ സന്തോഷത്തിലാണ്. കൂടാതെ സന്ദര്‍ശകര്‍ക്ക് സന്തോഷം പകരുന്നതിനായി പൊന്‍മുടി ലോവര്‍ സാനിട്ടോറിയത്തിലും അപ്പര്‍ സാനിട്ടോറിയത്തിലും കോടിക്കണക്കിന് സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്.

Related Articles

Back to top button