മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു
വര്‍ക്കല: ചെമ്മരുതി ഏണാര്‍വിള കോളനിയില്‍ കല്ലുവിളവീട്ടില്‍ സത്യന്‍(65) കൊല്ലപ്പെട്ടത് മകന്റെ അടിയേറ്റാണെന്ന് പൊലീസ്.
സത്യന്‍ പതിവായി മദ്യപിച്ചെത്തി വീട്ടില്‍ കലഹമുണ്ടാക്കിയിരുന്നു. ഞായറാഴ്ചയും വഴക്കുണ്ടാക്കിയ സത്യന്‍ മകനെ ചുറ്റിക കൊണ്ട് അടിക്കുകയും വെട്ടുകത്തി കഴുത്തില്‍ വച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തവത്രെ. ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി മകന്‍ അച്ഛന്റെ തലയ്ക്കടിച്ചതാണ് മരണത്തിന് കാരണമായത്.
മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പോസ്റ്റുമോര്‍ട്ടം, ഫോറന്‍സിക് പരിശോധനകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് പ്രശ്നത്തിന്റെ തുടക്കം. പതിവുപോലെ മദ്യപിച്ച് വീട്ടിലെത്തിയ സത്യന്‍ കലഹമുണ്ടാക്കി. വീടിനുള്ളില്‍ കിടന്നുറങ്ങിയ മകന്‍ സതീഷുമായി (30) വഴക്കുണ്ടാക്കുകയും ചെയ്തു. മകനെ ചുറ്റികകൊണ്ട് അടിക്കുകയും വെട്ടുകത്തി കഴുത്തില്‍ വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജീവഹാനി ഭയന്ന് മകന്‍ സത്യന്റെ കഴുത്ത് പിടിച്ചുഞെരിക്കുകയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. പിടിച്ചു തള്ളിയതോടെ വാതില്‍ പടിയിലെ ചെങ്കല്ലിന് മേല്‍ സത്യന്‍ വീഴുകയായിരുന്നുവത്ര. തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട സത്യനെ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്നു ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടു.
നാട്ടുകാര്‍ തന്നെയാണ് പോലീസിലും ഇക്കാര്യങ്ങള്‍ അറിയിച്ചത്. സംഭവം നടക്കുമ്പോള്‍ സത്യന്റെ ഭാര്യ ശോഭന വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. വഴക്ക് പതിവായതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കാതെ വീടിന് പിറകില്‍ ഇരുന്ന് അവര്‍ പാത്രങ്ങള്‍ കഴുകുകയായിരുന്നു. മൃതശരീരം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
ചുറ്റിക കൊണ്ട് അടിച്ചു തലയോട്ടി പിളര്‍ന്നതും കഴുത്തു ഞെരിച്ചതും ആണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ പ്രഥമദൃഷ്ട്യാ തന്നെ ദുരൂഹത മണത്ത പൊലീസ് സതീഷിനെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല നടത്താനുപയോഗിച്ച വെട്ടുകത്തിയും ചുറ്റികയും പൊലീസ് കണ്ടെടുത്തു.
സത്യനും മകനും വാര്‍ക്കപ്പണിയുമായി ബന്ധപ്പെട്ടുള്ള തട്ട് പണിക്കാരാണ്. അച്ഛനും മകനും മദ്യപിച്ച് സ്ഥിരമായി വഴക്കുണ്ടാക്കാറുണ്ടെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.