വടകര: ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ട സംഭവത്തിന്റെ തുടര്‍ച്ചയായുള്ള അക്രമങ്ങള്‍ക്ക് അറുതിയില്ല. എടച്ചേരിയിലും കൊയിലാണ്ടിയിലും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ അക്രമമുണ്ടായി. പയ്യോളിയില്‍ കട്ടൗട്ട് തകര്‍ത്തു.
എടച്ചേരിയില്‍ പുതിയങ്ങാടി ടൗണിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. രാത്രി പത്തരയോടെ ഒരു സംഘമാളുകള്‍ ഓഫീസിന്റെ വാതില്‍ ചവിട്ടി പൊളിക്കുകയും ബോര്‍ഡ് തകര്‍ക്കുകയും ചെയ്തു. ഓഫീസിന് മുകളില്‍ കെട്ടിയ പതാക കീറി നശിപ്പിച്ചു. എടച്ചേരി പോലീസും കോണ്‍ഗ്രസ് നേതാക്കളും സ്ഥലത്ത് എത്തി.
പയ്യോളി ബസ് സ്റ്റാന്റിന് സമീപം സ്ഥാപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ കട്ടൗട്ട് നശിപ്പിച്ചു. ധീരജിന്റെ വിലാപയാത്ര കടന്നുപോയതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ ബോര്‍ഡ് നശിപ്പിച്ചത്.
കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ സി.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായി. ചൊവ്വാഴ്ച രാത്രി ഒമ്പതര മണിയോടെയാണ് ആക്രമണം നടന്നത്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ഓഫീസിന് മുന്നിലെ കൊടിമരം പിഴുതെടുത്ത് കൊണ്ടു പോയി. ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. രാത്രി തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലത്തെത്തി.അക്രമത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച വൈകുന്നേരം പയ്യോളിയില്‍ കോണ്‍ഗ്രസ് പ്രകടനം നടക്കുമെന്നു നേതൃത്വം അറിയിച്ചു.
വി.എം.സുരേഷ് കുമാർ