വെള്ളുടുമ്പ് സ്രാവിനെ പിടികൂടി; കടലിലേക്ക് തന്നെ വിട്ടയച്ച് മത്സ്യത്തൊഴിലാളികൾ
തിരുവനന്തപുരം: വെള്ളുടുമ്പ് സ്രാവ് എന്ന പേരിൽ വിളിക്കപ്പെടുന്ന തിമിംഗല സ്രാവിനെ പിടികൂടിയ മത്സ്യത്തൊഴിലാളികൾ കടലിലേക്ക് തന്നെ വിട്ടയച്ചു. തിരുവനന്തപുരത്തെ കരുകുളം തീരത്ത് കുടുങ്ങിയ ഉടുമ്പ് സ്രാവിനെയാണ് കടലിന്റെ മക്കൾ കടലിലേക്ക് തന്നെ വിട്ടയച്ചത്.
കരുംകുളത്ത് ജോസഫ് പൊന്നയ്യൻ എന്നയാളുടെ കരമടി വലയിലായിരുന്നു വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണിത്. കടലിന്റെ അടിത്തട്ടിൽ സാധാരണയായി കാണപ്പെടുന്ന ഇവയ്‌ക്ക് സൂര്യപ്രകാശം ഇഷ്ടമില്ലെന്ന് ഗവേഷകർ പറയുന്നു. മത്സ്യ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും വലിയ മത്സ്യമാണിത്. അപകടകാരിയല്ലെങ്കിലും ഇവയെ ഭക്ഷണമായി ഉപയോഗിക്കാറില്ല.
തൊലിപ്പുറത്ത് ഇവയ്‌ക്ക് വെള്ള പുള്ളികളുണ്ട്. അതിനാലാണ് വെള്ളുടുമ്പ് സ്രാവ് എന്ന് ഇവ പ്രാദേശികമായി അറിയപ്പെടുന്നത്. ഇതിന് മുമ്പും തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ ഇവ അടിഞ്ഞുകൂടിയിട്ടുണ്ട്.