LatestThiruvananthapuram

മലയാളം പഠിക്കാത്തവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ മലയാളം അഭിരുചി പരീക്ഷ നിര്‍ബന്ധമാക്കും

“Manju”

തിരുവനന്തപുരം: പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായാല്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാകുംമുന്‍പ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാണ്മ എന്ന പേരില്‍ മലയാളം മിഷന്‍ സംഘടിപ്പിച്ച ലോക മാതൃഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമാക്കിയും സിവില്‍ സര്‍വീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് ബിരുദം വരെ യോഗ്യത ആവശ്യമുള്ള പി.എസ്.സി. പരീക്ഷകള്‍ മലയാളത്തില്‍ നടത്താന്‍ തീരുമാനിച്ചത്. കെ..എസ്. പ്രവേശനത്തില്‍ മലയാളം അഭിരുചി പരിശോധിക്കപ്പെടുന്നെന്ന് ഉറപ്പാക്കി.

സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവരുടെ മലയാള പ്രാവീണ്യം പരിശോധിക്കാനുള്ള തീരുമാനം മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്നവരെ മാത്രം ഉദ്ദേശിച്ചല്ല, കേരളത്തില്‍ന്നുള്ള മലയാളം അറിയാത്തവരെക്കൂടി ഉദ്ദേശിച്ചാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനൊപ്പം ഭാഷയും വികസിക്കണമെങ്കില്‍ ഭാഷാ സൗഹൃദപരമായ സോഫ്റ്റ്വെയറുകള്‍ വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യയ്ക്കു മേല്‍ക്കൈയുള്ള സമൂഹത്തില്‍ ഭാഷയ്ക്കു നിലനില്‍ക്കാന്‍ ഇത്തരം നവീന ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കണം. സാങ്കേതിക വിദ്യയുടെ പ്രാദേശികവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന ഇലക്‌ട്രോണിക്സ്വിവര സാങ്കേതിക വകുപ്പ് ആറു സോഫ്റ്റ്വെയറുകള്‍ പുറത്തിറക്കിയത് ഇതിന്റെ ഭാഗമായാണ്.

ഭാഷയുടെ വികസനത്തിനു പൊതു സമൂഹത്തിന്റെ ഇടപെടലും വേണം. സ്വയം നവീകരിച്ചും ദൈനംദിന വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടുമാണ് ഓരോ ഭാഷയും നിലനില്‍ക്കുന്നത്. മാറുന്ന കാലത്തിനും സാഹചര്യത്തിനും ശൈലികള്‍ക്കും അനുയോജ്യമായ പദങ്ങള്‍ ഉള്‍ക്കൊണ്ട് മാതൃഭാഷയെ വിപുലീകരിക്കണം. ഇംഗ്ലിഷ് പദങ്ങള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടത്തുമ്പോള്‍ പലപ്പോഴും അതികഠിനവും സങ്കീര്‍ണവുമായ പദങ്ങളായി മാറുന്നുണ്ട്. സാധാരണക്കാരന് ഉപയോഗിക്കാന്‍ കഴിയുംവിധം പദങ്ങള്‍ പരിഭാഷപ്പെടുത്തുകയോ സാധാരണക്കാര്‍ ഉപയോഗിക്കുന്ന പദങ്ങളെ അതേപടി സ്വീകരിക്കുകയോ ചെയ്തുവേണം ഭാഷ വിപുലപ്പെടുത്തേണ്ടത്.

കേരളത്തില്‍ മലയാളം അല്ലാത്ത ഭാഷകള്‍ മാതൃഭാഷയായിട്ടുള്ള നിരവധിപേരുണ്ട്. അവരേയും അവരുടെ ഭാഷകളേയും അരികുവത്കരിച്ചാകരുത് മലയാളത്തെ അഭിവൃദ്ധിപ്പെടുത്തുന്നത്. കേരളത്തിലുള്ള ഭാഷാ ന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്ന സമീപനമാണു സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാളം മിഷന്റെ പ്രഥമ കണിക്കൊന്ന പുരസ്‌കാരം മലയാളം മിഷന്‍ യു.കെ. ചാപ്റ്ററിന് മുഖ്യമന്ത്രി സമ്മാനിച്ചു.

ലോകത്ത് മലയാളിയുള്ള എല്ലായിടത്തും മലയാള ഭാഷയുടെ പ്രചാരണം നടപ്പാക്കുക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. മലയാളം മിഷന്റെ ഭാഷാ പ്രതിഭാ പുരസ്‌കാരം ഗതാഗത മന്ത്രി ആന്റണി രാജുവും സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം ധനമന്ത്രി കെ.എന്‍. ബാലഗോപാലും സമര്‍പ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ – പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, .എം.ജി. ഡയറക്ടര്‍ കെ. ജയകുമാര്‍, മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കട, രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് എം.വി. സ്വാലിഹ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button