IndiaLatest

ഗുണ്ടല്‍പേട്ട് കരിങ്കല്‍ ക്വാറി അപകടം, നിരവധി പേര്‍ മരിച്ചതായി സംശയം

“Manju”

കര്‍ണാടക ഗുണ്ടല്‍പേട്ടിലെ ക്വാറി അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി സംശയം. മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കര്‍ണാടക ചാമരാജ് നഗര്‍ ജില്ലയിലെ ഗുണ്ടല്‍പേട്ടില്‍ ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. മണ്ണും കൂറ്റന്‍ പാറക്കല്ലുകളും ഇടിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ എട്ട് തൊഴിലാളികളെ ചാമരാജ് നഗര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ പൊലീസ്, റവന്യൂ, അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാക്കിയുള്ള തൊഴിലാളികള്‍ക്കായി രക്ഷാപ്രവര്‍ത്തനങ്ങളാരംഭിച്ചെങ്കിലും ദുഷ്കരമായിരുന്നു ദൗത്യം.
അപകട സമയത്ത് ക്വാറിയില്‍ ഇരുപതോളം തൊഴിലാളികളുണ്ടായിരുന്നതായി രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനമേറ്റെടുത്ത ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും മണ്ണിനടിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നു. വലിയ പാറക്കഷണങ്ങള്‍ വീണ് തകര്‍ന്ന ടിപ്പര്‍ ലോറികളും ട്രാക്ടറും ഹിറ്റാച്ചിയുമടക്കമുള്ള വാഹനങ്ങളും മണ്ണിനടിയിലുണ്ട്. മാദഹള്ളി ബൊമ്മലപുര സ്വദേശി മഹേന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്വാറി, വയനാട് മുത്തങ്ങ സ്വദേശി ഹക്കീം മൂന്നു കൊല്ലമായി പാട്ടത്തിനെടുത്ത് നടത്തുകയായിരുന്നു. സംഭവത്തില്‍ മൈനിംഗ് മാനേജര്‍ അറസ്റ്റിലായിട്ടുണ്ടെന്നും കരാറുകാരടക്കം കുറ്റക്കാരായ മുഴുവന്‍ പേര്‍ക്കുമെതിരെ കേസെടുക്കുമെന്നും ചാമരാജ് എസ് പി ശിവകുമാര്‍ വ്യക്തമാക്കി.

Related Articles

Back to top button