IndiaLatest

ഇന്ധന വില കൂടുന്നതിനൊപ്പം നികുതി കുറച്ചേക്കും

“Manju”

ന്യൂഡല്‍ഹി; ഇന്ധന വില വര്‍ധിക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് അധിക ഭാരമില്ലാതിരിക്കാന്‍ എക്സൈസ് നികുതിയില്‍ വീണ്ടും ഇളവു നല്‍കിയേക്കുമെന്ന് സൂചന. കഴിഞ്ഞ നാലുമാസമായി രാജ്യത്ത് ഇന്ധനവിലയില്‍ മാറ്റമുണ്ടായിട്ടില്ല. 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കഴിഞ്ഞയുടനെ വില വര്‍ധനയുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എക്സൈസ് നികുതി കുറയ്ക്കുമോ എന്നതു സംബന്ധിച്ച്‌ ബന്ധപ്പെട്ടവര്‍ പ്രതികരിക്കാന്‍ തയാറായില്ല.

നിലവിലെ നഷ്ടം നികത്താന്‍ ഒറ്റയടിക്കു വില കൂട്ടാതെ ഘട്ടം ഘട്ടമായി 5-6 രൂപവരെ വില വര്‍ധന നടപ്പാക്കാനാണ് പെട്രോളിയം കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം എക്സൈസ് നികുതി ഇളവു കൂടി വരുമ്പോള്‍ ജനങ്ങള്‍ക്ക് വലിയ ഭാരം അനുഭവപ്പെടാതിരിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കമ്പനികളും റീട്ടെയ്‌ലര്‍മാരും ചെറിയ നഷ്ടം സഹിക്കേണ്ടി വരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിനു ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. പെട്രോള്‍, ഡീസല്‍ എന്നിവയുടെ കേന്ദ്ര എക്സൈസ് നികുതി യഥാക്രമം 5 രൂപയും 10 രൂപയും ദീപാവലിയോടനുബന്ധിച്ച്‌ കുറച്ചിരുന്നു. ചില സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പു ഫലങ്ങള്‍ക്കു ശേഷമായിരുന്നു ഇത്. പിന്നീടു രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞപ്പോഴും കഴിഞ്ഞ 2 മാസത്തോളമായി റെക്കോര്‍ഡ് വിലക്കയറ്റമുണ്ടായപ്പോഴും വില അനങ്ങാതെ നില്‍ക്കുന്നതിനു കാരണം തിരഞ്ഞെടുപ്പാണെന്ന് ആരോപണമുണ്ടായിരുന്നു.

കുറയ്ക്കുന്നതിനു മുന്‍പ് പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമായിരുന്നു കേന്ദ്രനികുതി. 2020ല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ക്രൂഡോയില്‍ വില കുറഞ്ഞപ്പോള്‍ കേന്ദ്രനികുതി ഒറ്റയടിക്ക് കൂട്ടിയിരുന്നു. 2 തവണയായി പെട്രോളിനു 13 രൂപയും ഡീസലിന് 16 രൂപയുമാണ് കേന്ദ്ര നികുതി 2020ല്‍ കൂട്ടിയത്. 2014ല്‍ ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്രനികുതി. ഇപ്പോള്‍ യഥാക്രമം 27.90 രൂപയും 21.80 രൂപയുമാണ് പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ. കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചപ്പോള്‍ കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളും സംസ്ഥാന നികുതിയിലും കുറവു വരുത്തി.

Related Articles

Back to top button