KeralaLatest

ആരാധനകേന്ദ്രങ്ങള്‍ സ്നേഹത്തിന്റെയും ഒരുമയുടേയും ഇടമാകണം ; സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

കക്കോടി : മനുഷ്യന് ആത്മീയതയോടൊപ്പം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടേയും സന്ദേശം പകര്‍ന്നു നല്‍കുന്ന ഇടമാകണം ആരാധനാകേന്ദ്രങ്ങളെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിലെ ഇരുപത്തിമൂന്നാമത് നവഒലി ജ്യോതിർദിനത്തിന്റെ ആഘോഷപരിപാടികളോടനുബന്ധിച്ച് കക്കോടി ഉപാശ്രമത്തില്‍ നടന്ന ഏകദിന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ഗുരുക്കന്‍മാരുടെ ഓരോ വാക്കുകള്‍ക്കും കാലതീതമായ പ്രസക്തിയുണ്ട്. ആത്മീയ ആചാര്യന്‍മാരെ അവതാളത്തിലാക്കുന്നതും ആരാധനാകേന്ദ്രങ്ങളെ ചെളിവാരിയെറിയുന്നതും അനുയായികളില്‍ ചിലര്‍ തന്നെയാകും എന്നതാണ് വസ്തുത. ലോകത്ത് ഇന്നോളം വന്ന ഗുരുക്കന്‍മാരുടെ ചരിത്രം പരിശോധിച്ചാല്‍ അതു മനസിലാകും.ഭക്തിയില്‍ ബുദ്ധി കടത്തുമ്പോഴാണ് മനുഷ്യന്‍ ഈശ്വരനില്‍ നിന്നും അകലുന്നതെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ച സത്സംഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി സത്സംഗ സന്ദേശം നൽകി. സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി, ജനനി അഭേദ ജ്ഞാനതപസ്വിനി, സ്വാമി ജനനന്മ ജ്ഞാനതപസ്വി, സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസ്വി, സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, ജനനി പത്മപ്രിയ ജ്ഞാനതപസ്വിനി, ചന്ദ്രന്‍. എം, സരിത സരീഷ്, പി.എം.ചന്ദ്രന്‍, മുരളീചന്ദ്രന്‍. സി.ബി,ചന്ദ്രന്‍ പൂക്കാട്, കുമാരി വിനയധന്യ എന്നിവർ സത്സംഗത്തിൽ പ്രസംഗിച്ചു. സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ നടന്ന ഭക്തിഗാനസുധയില്‍ അജിതന്‍.വി.എം, സുനില്‍ തിരുവങ്ങൂര്‍, പ്രണവ സരീഷ്, ചാന്ദ്നി, പി.കെ. അനില്‍കുമാര്‍, മഞ്ജുള പവിത്രന്‍, ശിവപ്രകാശ്. കെ എന്നിവർ ഭക്തിഗാനങ്ങൾ അവതരിപ്പിച്ചു . ശാന്തിഗിരി ആശ്രമം ഉപദേശക സമിതി അംഗം രാധാകൃഷ്ണന്‍. എം സ്വാഗതവും സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വി കൃതജ്ഞതയും പറഞ്ഞു.

ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളായ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെയും മാതൃമണ്ഡലത്തിന്റെയും മുതിർന്ന പ്രവർത്തകരെ വേദിയിൽ ആദരിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും വേദിയില്‍ അനുമോദിച്ചു. രാവിലെ 8 മണിക്ക് തുടങ്ങിയ സത്സംഗം വൈകിട്ട് 6 ന് സമാപിച്ചു. ഏകദിന സത്സംഗത്തിൽ കോഴിക്കോട്, കൊയിലാണ്ടി ഏരിയകളില്‍ നിന്ന് നൂറുകണക്കിന് ഗുരുഭക്തർ കുടുംബസമേതം സംബന്ധിച്ചു.

മെയ് 6 ന് തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിലും ലോകമൊട്ടാകെയുള്ള ആശ്രമ സ്ഥാപനങ്ങളിലും നടക്കുന്ന നവഒലി ജോതിർദിനം ആഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാതല സത്സംഗങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരു ആദിസങ്കൽപത്തിൽ ലയിച്ചതിന്റെ (ദേഹവിയോഗം) വാർഷികമായാണ് ശാന്തിഗിരി പരമ്പര നവഒലി ജ്യോതിർദിനം ആചരിക്കുന്നത്. വരുംദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, സംസ്ഥാനത്തെ മറ്റു ജില്ലകളിലും സത്സംഗങ്ങൾ നടക്കും.

Related Articles

Back to top button