വാഷിങ്ടണ്‍: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ നാസ; പങ്കാളിയായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ്
ചാന്ദ്ര പേടകം സ്പേസ് എക്സ് നിര്‍മിക്കും. അഞ്ചു പതിറ്റാണ്ടിന്‍റെ ഇടവേളക്കു ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസ പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തമായി ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സും. നേരത്തെ പ്രഖ്യാപിച്ച ശതകോടികളുടെ ‘ആര്‍ടെമിസ്’ പദ്ധതിയില്‍ യാത്ര പുറപ്പെടാനുള്ള വാഹനം നിര്‍മിക്കാന്‍ ബഹിരാകാശ രംഗത്തെ വന്‍വ്യവസായി ഇലോണ്‍ മസ്കിന് 290 കോടി ഡോളറിന്റെ (21,616 കോടി രൂപ) കരാറാണ് നല്‍കിയിരിക്കുന്നത്.
ആളുകളെ കൂട്ടമായി ബഹിരാകാശത്തെത്തിക്കുന്ന വാഹനം മസ്കിന്റെ സ്പേസ് എക്സ് ഒരുക്കി തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. അവ ഇനിയും വിജയം കണ്ടിട്ടില്ലെങ്കിലും വൈകാതെ സാധ്യമാകുമെന്ന് മസ്ക് പറയുന്നു.
ഇതിനിടെയാണ് ചന്ദ്രനിലേക്ക് മനുഷ്യരെയുമായി നാസയും സ്പേസ് എക്സും ചേര്‍ന്ന് പറക്കാനൊരുങ്ങുന്നത്. ഇതുവരെയും സര്‍ക്കാര്‍ സംരംഭങ്ങളായിരുന്ന ബഹിരാകാശ യാത്രയും ചാന്ദ്ര യാത്രയും സ്വകാര്യ മേഖലയുടെ പിടിയിലമരുന്നതിന്‍റെ സൂചന കൂടിയാണ് നാസയുടെ പുതിയ പ്രഖ്യാപനം.
ഇതേ പദ്ധതിയുടെ ഭാഗമാകാന്‍ നേരത്തെ ആമസോണ്‍ ഉടമ ജെഫ് ബിസോസിന്‍റെ ബ്ലൂ ഒറിജിന്‍, പ്രതിരോധ രംഗത്തെ ഡൈനറ്റിക്സ് എന്നിവരും രംഗത്തുണ്ടായിരുന്നുവെങ്കിലും നാസ തള്ളി. അപ്പോളോ കാലത്തെ അപേക്ഷിച്ച് 13 ശതമാനം മാത്രം ചെലവില്‍ പദ്ധതി വിജയകരമാക്കാമെന്നാണ് അവകാശവാദം.
നാസയുടെ ആര്‍ടെമിസ് പദ്ധതിക്കു കീഴില്‍ സ്പസ് ലോഞ്ച് സംവിധാനം, ഓറിയോണ്‍ ബഹിരാകാശ പേടകം എന്നിവയും നിര്‍മിക്കും. ആദ്യമായി വനിതകളെയും കറുത്ത വംശജരെയും ചന്ദ്രനിലെത്തിക്കാനും ആര്‍ടെമിസ് ലക്ഷ്യമിടുന്നുണ്ട്.
2024 ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുമെന്നായിരുന്നു നേരത്തെ പദ്ധതിയെങ്കിലും യു.എസ് ഭരണകൂടം ഫണ്ട് വെട്ടിക്കുറച്ചതോടെ അനന്തമായി നീളുകയായിരുന്നു.
നാസക്ക് മാത്രം 2470 കോടി ഡോളര്‍ ഫണ്ട് അനുവദിക്കണമെന്ന് ജോ ബൈഡന്‍ യു.എസ് കോണ്‍ഗ്രസില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
2011ല്‍ ബഹിരാകാശ പേടകങ്ങള്‍ പൂര്‍ണമായി നിലത്തിറക്കിയ ശേഷം ഇതുവരെയും അമേരിക്കക്ക് മനുഷ്യരെ അയക്കാനായിട്ടില്ല. അതിനു ശേഷം രണ്ടു തവണ ബഹിരാകാശ നിലയത്തിലേക്ക് സ്വകാര്യ സ്ഥാപനമായ സ്പേസ് എക്സ് ആളെ എത്തിച്ചിട്ടുണ്ട്. ഏപ്രില്‍ 22ന് മൂന്നാം സംഘം പുറപ്പെടും.
1969ല്‍ അപ്പോളോ 11 ആയിരുന്നു ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ചത്. 1972നു ശേഷം ഇതുവരെയും മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയിട്ടില്ല.