International

റമദാനിൽ പാലിക്കേണ്ട കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി യുഎഇ

“Manju”

അബുദാബി: റമദാനിൽ പാലിക്കേണ്ട കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റി. പള്ളികളിൽ നമസ്‌കാര സമയം കൊറോണയ്‌ക്ക് മുൻപുണ്ടായിരുന്ന നിലയിലേക്ക് മാറ്റിയതടക്കം വിവിധ കാര്യങ്ങളിലാണ് ഇളവ് നൽകിയിരിക്കുന്നത്. രാജ്യത്ത് കൊറോണ കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് റമദാനിൽ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്.

റമദാനിലെ പ്രത്യേക പ്രാർത്ഥനകളായ തറാവീഹ്, തഹജ്ജുദ് എന്നിവ നടത്താൻ യുഎഇ അനുമതി നൽകി. ഇതുൾപ്പെടെ ആരാധനാലയങ്ങളിൽ പ്രാർത്ഥനയ്‌ക്ക് എത്തുന്ന വിശ്വാസികൾക്കുള്ള കൊറോണ നിയമങ്ങളിൽ ദേശീയ ദുരന്ത നിവാരണ സമിതി ഒട്ടേറെ ഇളവ് വരുത്തിയിട്ടുണ്ട്. പ്രതിദിന കൊറോണ കേസുകൾ കുറഞ്ഞതിനെ തുടർന്നാണ് ഇളവ്. മാസ്‌ക് ധരിക്കുക, ഒരു മീറ്റർ സാമൂഹിക അകലം പാലിക്കുക എന്നിവയിൽ ഇളവില്ല.

യുഎഇയിൽ ഇന്നലെ 288 പ്രതിദിന രോഗികളാണ് റിപ്പോർട്ട് ചെയ്തത്. പള്ളിയിലെ പ്രഭാഷണങ്ങളും കുടിവെള്ള വിതരണവും പുനരാരംഭിക്കാം. നമസ്‌കാരത്തിന് മുൻപും ശേഷവും ആരാധനാലയം അണുവിമുക്തമാക്കണം. ഖുർആൻ പ്രതികൾ പള്ളിയിൽ ലഭ്യമാക്കുന്നതാണ്. പള്ളികളിൽ മാസ്‌ക്ക് ധരിക്കുകയും ഒരു മീറ്റർ അകലം പാലിക്കുകയും വേണം. റമദാനിലെ അവസാന 10 ദിവസങ്ങളിലെ തഹജ്ജുദ് നമസ്‌കാരം 45 മിനിറ്റിൽ കൂടാൻ പാടില്ലെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ബാങ്ക്-നമസ്‌കാരം എന്നിവയ്‌ക്കിടയിലെ ഇടവേള 5-10 മിനിറ്റ് വരെയാകാം.അണുവിമുക്തമാക്കിയ ശേഷം വനിതകൾക്ക് പ്രാർത്ഥനാലയം തുറക്കും. ഇശാ, തറാവീഹ് നമസ്‌കാരങ്ങൾ 45 മിനിറ്റിനകം പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button