IndiaLatest

മോദി സര്‍ക്കാരിന് ഇന്ന് എട്ട് വയസ്

“Manju”

ന്യൂഡല്‍ഹി: 2014 മേയ് 26 ന് കേന്ദ്ര ഭരണം ഏറ്റെടുത്ത നരേന്ദ്രമോദി സര്‍ക്കാരിന് ഇന്ന് എട്ട് വയസ്. ആദ്യടേമില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍ 2019 ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നേരിട്ട് അധികാരം നിലനിര്‍ത്തിയത് ബി.ജെ.പി തനിച്ച്‌ ഭൂരിപക്ഷം നേടിയാണ്. 2014 നേക്കാള്‍ 21 സീറ്റ് കൂടുതല്‍ നേടി. മൊത്തം 303 സീറ്റ്.
ഗുജറാത്ത് കലാപത്തിന്റെ ദുഷ്പേരില്‍ നിന്ന് വികാസ് പുരുഷനെന്ന ദേശീയ പ്രതിഛായയും കടന്ന് രാജ്യത്തിന്റെ യശസ് ഉയര്‍ത്തിയ ലോകനേതാവെന്ന കീര്‍ത്തിയിലാണ് ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജന്‍ധന്‍ അക്കൗണ്ട് മുതല്‍ സ്‌മാര്‍ട്ട് സിറ്റി മിഷന്‍ വരെ എത്തി നില്‍ക്കുന്ന മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ സുരക്ഷാ മേഖലകളില്‍ ജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നവയാണ്. ഇന്ത്യയുടെ ഭരണം രണ്ടാം വട്ടവും ജനങ്ങള്‍ മോദിയെ ഏല്പിക്കാന്‍ കാരണവും ഇത് തന്നെയെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒപ്പം ഹിന്ദുത്വ രാഷ്ട്രീയം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ മോദി – ഷാ കൂട്ടുകെട്ടും,​ പാര്‍ട്ടിയും സര്‍ക്കാരും ഒരു മെയ്യായി പ്രവര്‍ത്തിച്ചതും നേട്ടമായി.

ഈ നേട്ടങ്ങള്‍ക്കെല്ലാം ഇടയിലും പൗരത്വ നിയമ സമരകാലത്തെ ഡല്‍ഹി കലാപവും കര്‍ഷക പ്രക്ഷോഭവും ഡീസല്‍ – പെട്രോള്‍ വില വര്‍ദ്ധനവും രാജ്യത്തെ വിദ്വേഷ പ്രചരണങ്ങളും ജഹാംഗീര്‍ പുരി സംഘര്‍ഷവുമൊക്കെ മോദി സര്‍ക്കാരിന്റെ പ്രയാണത്തില്‍ കരിനിഴല്‍ വീഴ്‌ത്തി.

ഇന്ന് മുതല്‍ ജൂണ്‍ 15 വരെ വന്‍ പ്രചാരണ പരിപാടികളാണ് എട്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ബി.ജെ.പി സംഘടിപ്പിക്കുന്നത്. സേവ, സുശാസന്‍, ഗരീബ് കല്യാണ്‍ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യം മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുതല്‍ മന്ത്രിമാര്‍ വരെ പ്രചാരണത്തിനിറങ്ങും.

Related Articles

Back to top button