കടുവ സിനിമയ്‌ക്കെതിരെ വീണ്ടും കുറുവച്ചൻ
കടുവ സിനിമയ്‌ക്കെതിരെ വീണ്ടും ജോസ് കുരുവിനാക്കുന്നേല്‍. ചിത്രത്തിന്റെ ഒടിടി റിലീസിനെതിരെയാണ് ജോസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് തീയേറ്ററുകളില്‍ റിലീസിന് എത്തിയത്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നില്‍ കുറുവച്ചന്‍ എന്നതില്‍ നിന്ന് കുര്യച്ചന്‍ എന്ന് മാറ്റിയാണ് റിലീസ് ചെയ്തത്.
എന്നാല്‍ പേര് മാറ്റിയ പതിപ്പ് ഇന്ത്യയില്‍ മാത്രമാണ് കാണിച്ചതെന്നും, വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്ത ചിത്രത്തില്‍ കുറുവച്ചന്‍ എന്ന പേര് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നുമാണ് പുതിയ ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കടുവ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിറക്കി. ന്യൂസിലാന്‍ഡ്, അമേരിക്ക, ദുബായ് എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് ജോസ് കുരുവിനാക്കുന്നേല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം ഉണ്ടായിട്ടും ഇന്ത്യയില്‍ മാത്രമേ ചിത്രത്തിന്റെ എഡിറ്റിങ്ങ് നടന്നുള്ളു എന്നും ഹര്‍ജിയില്‍ പറയുന്നു. നിയമപ്രകാരം ലോകത്ത് എവിടെ സിനിമം റിലീസ് ചെയ്താലും ഒരു പോലെ ആയിരിക്കണമെന്നും, ഇതിന്റെ ലംഘനമായതിനാല്‍ ഒടിടി റിലീസ് തടയണമെന്നും കുറുവച്ചന്‍ ആവശ്യപ്പെടുന്നു.