പൂനെയിൽ സെമി കണ്ടക്ടർ ചിപ് നിർമ്മാണ ശാലയിലേക്ക് 2.06 ലക്ഷം കോടി നിക്ഷേപം
മുംബൈ: വേദാന്ത- ഗ്രൂപ്പ് ഫോക്‌സോണിന്റെ 2.06 ലക്ഷം കോടി നിക്ഷേപം സ്വന്തമാക്കി മഹാരാഷ്‌ട്ര. പൂനെ കേന്ദ്രീകൃതമായ സെമി കണ്ടക്ടർ ചിപ് നിർമ്മാണ മേഖലയിൽ തുക വിനിയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഗുജറാത്ത്, തമിഴ്‌നാട്, കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നി സംസ്ഥാനങ്ങളെ പിന്തള്ളിയാണ് മഹാരാഷ്‌ട്ര നിക്ഷേപം സ്വന്തമാക്കിയത്. രാജ്യത്തെ ആദ്യത്തേതും ലോകത്തെ നാലാമത്തെയും സെമി കണ്ടക്ടർ ചിപ് നിർമ്മാണ ശാലയാകും പൂനെയിലേത്.
1,000 ഏക്കറിലാകും നിർമ്മാണശാല സ്ഥാപിക്കുക.ഖനന മേഖലയിലെ വമ്പൻ കമ്പനിയായ വേദാന്ത ഗ്രൂപ്പ് ഫോക്‌സൺ ഇൻഡസ്ട്രിയുമായി ചേർന്ന് 15 ബില്യൺ ഡോളറിന്റെ നിക്ഷേപത്തിനായി ഈ വർഷം ആദ്യം പദ്ധതിയിട്ടിരുന്നു.വരുന്ന പത്തു വർഷം കൊണ്ട് സെമി കണ്ടക്ടർ ചിപ്പുകൾ രാജ്യത്ത് നിർമ്മിച്ച് വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്. 166,800 കോടി രൂപ വേദാന്ത-ഫോക്‌സൺ ഗ്രൂപ്പും 40,000 കോടി മറ്റു ഉറവിടങ്ങളിൽ നിന്നും ശേഖരിക്കും. 2,00,000 പേർക്ക് നേരിട്ടും അല്ലാതെയുമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ജിഎസ്ടി ഇനത്തിൽ 1,25,230 കോടി രൂപയുടെ വരുമാനവും ലഭിക്കും.
മൂലധന സബ്സിഡിയുടെ 25 ശതമാനം സർക്കാർ വഹിക്കും . സബ്സിഡി നിരക്കിൽ വെള്ളം, വൈദ്യുതി എന്നിവയും സർക്കാർ ലഭ്യമാക്കും.നിർമ്മാണം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉപമുഖ്യമന്ത്രി ഫഡ്‌നാവിസ് കമ്പനിയ്‌ക്ക് നിർദേശം നൽകി. പദ്ധതി വിജയകരമായി പൂർത്തികരിക്കുന്നതിനായി സർക്കാർ എല്ലാ തരത്തിലുള്ള സഹായവും നൽകുമെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. മുൻ വ്യവസായ മന്ത്രി സുഭാഷ് ദേശായി കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി യോഗങ്ങളാണ് പദ്ധതിയ്‌ക്കായി നടത്തിയത്. യോഗത്തിൽ ധാരണയായത് പ്രകാരം 2022 ഫെബ്രുവരിയിൽ പ്ലാന്റ് സ്ഥാപിക്കാൻ പൂനെയിൽ കമ്പനി സർവേ നടത്തിയിരുന്നു. തുടർന്നാണ് നിർമ്മാണപ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് കമ്പനിയറിയിച്ചത്.
നിർമ്മാണശാല തുടങ്ങുന്നതോടെ രാജ്യത്തെ സെമി കണ്ടക്ടർ മേഖല നാലു വർഷം കൊണ്ട് നാലിരട്ടി അഭിവൃദ്ധിപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാലു രാജ്യങ്ങളിൽ മാത്രമുള്ള സെമി കണ്ടക്ടർ നിർമ്മാണ യൂണിറ്റ് പൂനെയിൽ തുടങ്ങുന്നതോടെ ആഗോളത്തലത്തിൽ രാജ്യത്തിന് ഉയരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.