ഭക്ഷ്യവിഷബാധ; തെലങ്കാന ഐഐടിയിലെ 200 ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ
ഹൈദരാബാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തെലങ്കാന ഐഐടിയിലെ 200 ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തെ തുടർന്നാണ് ചികിത്സ തേടിയത്. ഒരേ കരാറുകാരന്റെ കീഴിലുള്ള രണ്ട് മെസ്സുകളിൽ നിന്ന് ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്കാണ് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെട്ടത്. മുട്ടചോറും പക്കോടിയുമാണ് വിദ്യാർത്ഥികൾ കഴിച്ചത്.
ഇന്റർമീഡിയറ്റ് ഒന്നാം വർഷം,രണ്ടാം വർഷം, എഞ്ചിനീയറിംഗ് 1,2 വർഷങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് ചികിത്സ തേടിയത്. കോളേജിൽ മൂന്ന് മെസ്സുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം ഒരേ കരാറുകാരൻ കൈകാര്യം ചെയ്യുന്നതും മറ്റൊന്ന് വെറൊരാളുമാണ് നോക്കി നടത്തുന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. രണ്ട് മെസ്സുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും പരാതിപ്പെട്ടാൽ ഭീഷണിപ്പെടുത്താറാണ് പതിവെന്നും നിലവിൽ വിദ്യാർത്ഥികൾ കോളേജിനകത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള 30 ഓളം വിദ്യാർത്ഥികളെ ആംബുലൻസുകളിൽ അടുത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ.
അതേസമയം ഭക്ഷ്യവിഷബാധയെ സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കളിൽ നിന്ന് മറച്ച് വെച്ചതായും സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചതായും വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു.