ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലായി രണ്ട് സുപ്രധാന ആരോഗ്യ സംരംഭങ്ങള്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് ഹരിയാനയിലെ ഫരീദാബാദില്‍ പ്രധാനമന്ത്രി അമൃത ആശുപത്രി ഉദ്ഘാടനം ചെയ്യും. അതിനുശേഷം, പ്രധാനമന്ത്രി മൊഹാലിയില്‍ ഉച്ച തിരിഞ്ഞു ഏകദേശം 02:15 ന് ന്യൂ ചണ്ഡിഗഡ്, സാഹിബ്സാദ അജിത് സിംഗ് നഗര്‍ ജില്ലയില്‍പ്പെട്ട മുള്ളന്‍പൂരിലെ ‘ഹോമി ഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്റര്‍‘ രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
ഫരീദാബാദിലെ അമൃത ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍സിആര്‍) ആധുനിക മെഡിക്കല്‍ അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതയ്ക്ക് ഉത്തേജനം ലഭിക്കും. മാതാ അമൃതാനന്ദമയി മഠത്തിന് കീഴിലുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ 2600 കിടക്കകള്‍ സജ്ജീകരിക്കും. 6000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രി ഫരീദാബാദിലെയും എന്‍സിആര്‍ മേഖലയിലെയും ജനങ്ങള്‍ക്ക് അത്യാധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ നല്‍കും.
പഞ്ചാബിലെയും അയൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ലോകോത്തര ക്യാൻസർ പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹോമി ഭാഭ കാൻസർ സെൻറർ നിർമ്മിച്ചത്.കേന്ദ്ര ഗവൺമെൻറിന്റെ ആണവോർജ്ജ വകുപ്പിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനമായ ടാറ്റ മെമ്മോറിയൽ സെന്ററാണ് 660 കോടിയിലധികം രൂപ ചെലവഴിച്ച് ആശുപത്രി നിർമിച്ചത്.
കാൻസർ ഹോസ്പിറ്റൽ 300 കിടക്കകളുള്ള ഒരു ടെർഷ്യറി കെയർ ഹോസ്പിറ്റലാണ്, കൂടാതെ സർജറി, റേഡിയോ തെറാപ്പി, മെഡിക്കൽ ഓങ്കോളജി – കീമോതെറാപ്പി, ഇമ്മ്യൂണോതെറാപ്പി, മജ്ജ മാറ്റിവയ്‌ക്കൽ തുടങ്ങിയ ലഭ്യമായ എല്ലാ ചികിത്സാ രീതികളും ഉപയോഗിച്ച് എല്ലാത്തരം ക്യാൻസറുകൾക്കും ചികിത്സിക്കുന്നതിനുള്ള ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.