Uncategorized

അന്യഗ്രഹജീവി മനുഷ്യസ്ത്രീയെ ഗർഭിണിയാക്കി;  പെന്റഗൺ രഹസ്യ റിപ്പോർട്ട്

“Manju”

അന്യഗ്രഹജീവികൾ ഉണ്ടോയെന്ന സംശയം എല്ലാവർക്കുമുണ്ട്. ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും അങ്ങനെയൊരു വിഭാഗം ഉണ്ടെന്ന് തന്നെയാണ് വലിയൊരു ശതമാനം ആളുകളുടെയും വിശ്വാസം. അത്തരം വിശ്വാസങ്ങളെ കെട്ടുറപ്പിക്കുന്ന ഒരു റിപ്പോർട്ടാണ് ഇപ്പോൾ അമേരിക്കയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.

യുഎഫ്ഒ അഥവാ അൺഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജക്ടുമായി ഭൂമിയിലെ മനുഷ്യർ ശാരീരികമായി ഇടപഴകിയെന്നാണ് കണ്ടെത്തൽ. മറ്റ് ഗ്രഹങ്ങളിൽ നിന്നോ ആകാശഗംഗകളിൽ നിന്നോ എത്തുന്ന ജീവികളെയും രൂപങ്ങളെയുമൊക്കെയാണ് യുഎഫ്ഒ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. ഇത്തരത്തിൽ യുഎഫ്ഒയുമായി ഇടപഴകിയ മനുഷ്യസ്ത്രീ ഗർഭിണിയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസിന്റെ പ്രതിരോധ ഇന്റലിജൻസ് ഏജൻസിയായ പെന്റഗൺ പുറത്തുവിട്ട റിപ്പോർട്ടിലാണ് അസംബന്ധമെന്ന് തോന്നുന്ന അവകാശവാദങ്ങൾ ഉന്നയിക്കപ്പെട്ടത്.

വിവരാവകാശത്തിന്റെ ഭാഗമായി സമർപ്പിച്ച അപേക്ഷയുടെ ഭാഗമായാണ് റിപ്പോർട്ട് പുറത്തുവന്നത്. ‘അനോമലസ് അക്യൂട്ട് ആന്റ് സബ്അക്യൂട്ട് ഫീൽഡ് ഇഫക്റ്റ്‌സ് ഓൺ ഹ്യൂമൻ ആന്റ് ബയോളജിക്കൽ ടിഷ്യൂസ്’ എന്നതാണ് റിപ്പോർട്ടിന്റെ തലക്കെട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിവിലിയൻ ഗവേഷണ ഏജൻസിയായ ‘മുഫോൺ’ തയ്യാറാക്കിയ ഒരു ഡോക്യുമെന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് അവിശ്വസനീയമായ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

തട്ടിക്കൊണ്ടുപോകൽ, ഗർഭധാരണം, ശാരീരിക ബന്ധങ്ങൾ, ടെലിപതി, ടെലിപോർട്ടേഷൻ എന്നീ കാര്യങ്ങൾ യുഎഫ്ഒകളും മനുഷ്യരും തമ്മിൽ സംഭവിച്ചിട്ടുണ്ടെന്ന് മുഫോൺ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യങ്ങളാണ് പെന്റഗണിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

കൂടാതെ മറ്റ് ചില മുന്നറിയിപ്പുകളും റിപ്പോർട്ടിൽ നിർദേശിക്കുന്നു. യുഎഫ്ഒകൾ അഥവാ അന്യഗ്രഹ ജീവികളെ കാണുന്നവർക്ക് പരിക്കേൽക്കാനുള്ള സാധ്യത, റേഡിയേഷൻ മൂലം പൊള്ളൽ, മസ്തിഷ്‌ക പ്രശ്‌നങ്ങൾ, ഞരമ്പുകൾ തകരാറിലാകുക എന്നിവ സംഭവിക്കാമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. യുഎസിന്റെ പ്രതിരോധ ഏജൻസിക്ക് വേണ്ടി തയ്യാറാക്കിയ റിപ്പോർട്ടിൽ ഇത്തരം യുഎഫ്ഒകൾ അമേരിക്കയുടെ താൽപര്യങ്ങൾക്ക് ഭീഷണിയായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

പെന്റഗൺ രഹസ്യമായി ആവശ്യപ്പെട്ട റിപ്പോർട്ടാണിതെന്നാണ് വിവരം. 1,500ഓളം പേജുകളുള്ള രഹസ്യ റിപ്പോർട്ടിന്റെ ഒരു ഭാഗം മാത്രമാണ് അന്യഗ്രഹ ജീവികളുമായുള്ള മനുഷ്യന്റെ ഇടപെടലിനെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്നത്. ശേഷിക്കുന്ന അദ്ധ്യായങ്ങളിൽ ‘പ്രേതങ്ങൾ, ആത്മാക്കൾ, കെട്ടുക്കഥകളിലെ കഥാപാത്രങ്ങൾ, മതവുമായി ബന്ധപ്പെട്ട അത്ഭുതകരമായ സംഭവങ്ങൾ, മരണത്തെ തൊട്ടുമുമ്പിൽ കണ്ടവരുടെ അനുഭവങ്ങൾ എന്നിവ പരാമർശിക്കുന്നു.

റിപ്പോർട്ട് പുറത്തുവന്നതോടെ അന്യഗ്രഹജീവികളിൽ വിശ്വസിക്കുന്നവർ അത്യധികം ആവേശത്തോടെ പ്രതികരിച്ചു. എന്നാൽ അസംബന്ധമായ കണ്ടെത്തലുകളെന്നാണ് ബഹുഭൂരിപക്ഷം ജനങ്ങളും വിമർശിച്ചത്.

Related Articles

Back to top button