പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജിക്കെതിരെ സുപ്രീംകോടതി. ഇതാണോ കോടതിയുടെ ജോലിയെന്ന് ചോദിച്ചുകൊണ്ട് ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കി.
പിഴ ഈടാക്കാൻ ഞങ്ങളെ നിർബന്ധിതരാക്കും വിധത്തിലുള്ള ഇത്തരം ഹർജികൾ എന്തിനാണ് നിങ്ങൾ ഫയൽ ചെയ്യുന്നത് ? എന്ത് മൗലികാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത് ?ഇതാണോ കോടതിയുടെ ജോലിയെന്നും ജസ്റ്റിസുമാരായ എസ്‌കെ കൗൾ, അഭയ് എസ് എന്നിവർ അധ്യക്ഷരായ ബെഞ്ച് ചോദിച്ചു.
ഗോവൻഷ് സേവ സദൻ എന്ന എൻജിഒയാണ് പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന പൊതു താത്പര്യ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. പിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി പിന്‍വലിക്കാന്‍ അഭിഭാഷകന്‍ തയാറാകുകയായിരുന്നു.