IndiaLatest

ബി.ജെ.പിയുമായി കൂട്ടില്ല; നിതീഷ്

“Manju”

പാട്‌ന: ജീവിതത്തില്‍ ഇനിയൊരിക്കലും ബി.ജെ.പിയുമായി കൂട്ടുകൂടില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍.ബി.ജെ.പിയുമായുള്ള സഖ്യം ജെ.ഡി.യു അവസാനിപ്പിച്ചിരിക്കുകയാണ്. ആര്‍.ജെ.ഡിയുമായി ഒന്നിച്ച്‌ രാജ്യത്തിന്റെയും ബിഹാറിന്റെയും പുരോഗിതിക്കായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഹാറിലെ സമസ്തിപൂരില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിതീഷ്. ”ബി.ജെ.പിക്കാര്‍ വിഡ്ഢിത്വമാണ് പറയുന്നത്. മഹാസഖ്യം വിട്ട് 2017ല്‍ ഞാന്‍ എന്‍.ഡി.എക്കൊപ്പം ചേര്‍ന്നിരുന്നു. ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നു. ഞങ്ങള്‍ക്കിടയിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. അവര്‍ എന്നെ ആക്രമിച്ചുകൊണ്ടിരിക്കുന്നു.”-നിതീഷ് പറഞ്ഞു.

അടല്‍ബിഹാരി വാജ്‌പെയി 1998ല്‍ പ്രധാനമന്ത്രിയായപ്പോള്‍ എന്നെ അദ്ദേഹം കേന്ദ്ര മന്ത്രിയാക്കിയ കാര്യം ബി.ജെ.പി മറന്നിരിക്കുകയാണെന്നും നിതീഷ് ചൂണ്ടിക്കാട്ടി. മൂന്ന് വകുപ്പുകളാണ് എനിക്ക് നല്‍കിയിരുന്നത്. എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയുമെല്ലാം രാജ്യത്തിന്റെ വികസനത്തിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍, ഇന്ന് കേന്ദ്രത്തില്‍ ഇരിക്കുന്നവര്‍ക്ക് വികസനവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. സമൂഹത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കാനാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ പുരോഗതിക്കായി അവര്‍ ഒന്നും ചെയ്യുന്നില്ല. ജീവിതത്തില്‍ ഇനിയൊരിക്കലും ഞാന്‍ ബി.ജെ.പിയുമായി കൂട്ടുകൂടില്ല. സോഷ്യലിസ്റ്റുകള്‍ക്കൊപ്പം നിലയുറപ്പിച്ച്‌ ബിഹാറിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

”ലാലുവിനെതിരെ അവര്‍ കേസെടുത്തപ്പോഴാണ് ഞാന്‍ അദ്ദേഹവുമായി ബന്ധം വിച്ഛേദിച്ചത്. എന്നാല്‍, അതില്‍നിന്ന് ഒന്നും കിട്ടിയില്ല. ഇപ്പോള്‍ ഞാന്‍ വീണ്ടും അദ്ദേഹത്തോടൊപ്പം ഒന്നിച്ചപ്പോള്‍ പുതിയ കേസുകളുമായി വരികയാണവര്‍. ഇവരുടെ പ്രവര്‍ത്തനരീതി നമുക്ക് മനസിലാക്കാനാകും.” വാജ്‌പെയ്, അദ്വാനി അടക്കമുള്ള ഇതേ പാര്‍ട്ടിയുടെ പഴയ നേതാക്കള്‍ ഇങ്ങനെയായിരുന്നില്ല. മുരളി മനോഹര്‍ ജോഷിയുമായും എനിക്ക് നല്ല ബന്ധമാണുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നവര്‍ ഒരാള്‍ക്കും ചെവികൊടുക്കുന്നില്ല. ഒരാളെയും പരിഗണിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നില്ല. ജീവനുള്ള കാലത്തോളം ഇനിയൊരു തിരിച്ചുപോക്കില്ലെന്ന് താന്‍ ഉറപ്പിച്ചുപറയുകയാണെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Check Also
Close
Back to top button