വയനാട് : അധ്യാപക ദമ്പതികളുടെ മകള്‍ക്ക് പി.എസ്.സി.യടെ എല്‍.പി. യു.പി. അധ്യാപക പരീക്ഷയില്‍ ഒന്നാം റാങ്ക്. അച്ഛനും അമ്മയും അധ്യാപകരായതിനാല്‍ കുട്ടിക്കാലം മുതലേ അധ്യാപികയാകാനായിരുന്നു ഗംഗയ്ക്ക് താല്പര്യം. പഠനം അതിനാല്‍ ആ വഴിക്ക് പഠനം തിരിച്ചുവിട്ടു. ഇപ്പോള്‍ എല്‍.പി.യുടേയും യു.പി.യുടെയും അധ്യാപക പരീക്ഷയ്ക്ക് വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തി ഗംഗ പ്രമോദ്. യു.പി. അധ്യാപക പരീക്ഷയില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ഗംഗയ്ക്കാണ്. ഒ.എം.ആറിന് 89670 മാര്‍ക്കും അഭമുഖത്തിന് 12 മാര്‍ക്കുമായി 101670 മാര്‍ക്ക് ഗംഗ നേടി. അച്ഛന് പ്രമോദ് ഹൈസകൂള്‍ അധ്യാപകനായി സര്‍വ്വീസില്‍ കയറി ഹയര്‍സെക്കന്ററി പ്രിന്‍സിപ്പലായി വിരമിച്ചു. അമ്മ ഷീബ മാനന്തവാടി തലപ്പുഴ ഹൈസ്കൂളില്‍ അധ്യാപികയാണ്. അനുജത്തി നന്ദന പ്രമോദി പ്ലസ് ടു കഴിഞ്ഞ് ഡിപ്ലോമ പഠനത്തിന് ചേര്‍ന്നു.
ഗംഗ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എം.എസ്.സി. മാത്തമാറ്റിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. എല്‍.പി. അധ്യാപക തസ്തികയില്‍ പി.എസ്.സി.യുടെ നിയമനത്തിന് ശുപാര്‍ശ കിട്ടി. നിയമന ഉത്തരവ് വരുന്നതോടെ പഠനത്തില്‍ നിന്നും അവധിയെടുത്ത് ജോലിക്ക് ചേരാനിരിക്കെയാണ് യു.പി. റാങ്ക് പട്ടികയിലും ഒന്നാം റാങ്ക് ലഭിച്ചത്. ഇഷ്ടപ്പെട്ട ജോലി ആയതിനാല്‍ പഠനം പിന്നീട് തുടരാനാണ് തീരുമാനം. അഞ്ചാംക്ലാസ് മുതല്‍ പ്ലസ് ടു വരെ തിരുവനന്തപുരം പോത്തൻകോട് ശാന്തിഗിരി വിദ്യാഭവനിലാണ് പഠിച്ചത്. പിന്നീട് കണിയറ സെന്റ് ജോസഫ്സ് ടി.ടിഐ.യില്‍ നിന്ന് ഡി.എഡ്. നേടി. മാനന്തവാടി മേരിമാതാ കോളേജിലാണ് ബി.എസ്.സി.യ്ക്ക് പഠിച്ചത്. അച്ഛന്റെയും അമ്മയുടേയും പാത പിന്തുടര്‍ന്ന് മികച്ച അധ്യാപികയാകണമെന്നതാണ് ആഗ്രഹം.