InternationalLatest

ഇന്ത്യക്കാരെ കെനിയന്‍ പോലീസ് കൊലപ്പെടുത്തിയ സംഭവം; ആശങ്കയറിയിച്ച്‌ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: കെനിയയില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആശങ്ക അറിയിച്ച്‌ ഇന്ത്യ. സംഭവത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ കെനിയന്‍ സര്‍ക്കാരിനോട് ഇന്ത്യ ആവശ്യപ്പെട്ടു. കെനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ നേരത്തെ പ്രസിഡന്റ് വില്യം റുട്ടോയെ നേരില്‍ കണ്ട് ഇന്ത്യയുടെ ഉത്കണ്ഠ അറിയിച്ചിരുന്നു.
കെനിയന്‍ പ്രസിഡന്റ് വില്യം റുട്ടോയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തെത്തിയ സുല്‍ഫിഖര്‍ ഖാന്‍, മുഹമ്മദ് സായിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കെനിയന്‍ പോലീസിന്റെ പ്രത്യേക യൂണിറ്റ് ആയ ഡിസിഐ ആണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 4 പേര്‍ പിടിയിലായിട്ടുണ്ട്. ബാലാജി ടെലിഫിലിംസിന്റെ മുന്‍ സിഒഒ ആണ് കൊല്ലപ്പെട്ട സുല്‍ഫിഖര്‍ ഖാന്‍. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു മുഹമ്മദ് സായിദ്.
രണ്ട് മാസം മുമ്പാണ് കെനിയയിലെ നെയ്‌റോബിയില്‍ നിന്ന് ഖാനെയും സായിദിനെയും കാണാതായത്. പ്രസിഡന്റ് വില്യം റൂട്ടോയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി ടീമില്‍ ചേരാന്‍ കെനിയയില്‍ എത്തിയതായിരുന്നു ഖാനും സായിദും. ഇവരെ പോലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗം തട്ടിക്കൊണ്ടുപോയതായും പിന്നീട് കൊലപ്പെടുത്തിയതായും കഴിഞ്ഞ ദിവസം വിവരം പുറത്തുവന്നിരുന്നു. ഇതോടെ ഡിസിഐ യൂണിറ്റിനെ പ്രസിഡന്റ് റുട്ടോ പിരിച്ചുവിട്ടു.
രാജ്യത്ത് റുട്ടോയെ പിന്തുണയ്‌ക്കുന്നവരെ ലക്ഷ്യംവെച്ച്‌ ഡിസിഐ സംഘം ആക്രമണം നടത്തിയിരുന്നു. ഇത്തരക്കാരെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് അവരെ കൊലപ്പെടുത്തുകയുമാണ് ഡിസിഐ യൂണിറ്റ് ചെയ്തിരുന്നത്. പ്രസിഡന്റ് റുട്ടോയോടുള്ള എതിര്‍പ്പാണ് ഇതിന് കാരണം. ഖാനിന്റെയും സായിദിന്റെയും കൊലപാതകത്തിന് കാരണമായതും ഇതുതന്നെയാണെന്നാണ് കരുതുന്നത്.

Related Articles

Back to top button