InternationalLatest

കപ്പലില്‍ എത്തി; വിമാനത്തില്‍ മടക്കം

“Manju”

മനാമ: അഞ്ചു പതിറ്റാണ്ട് നാട്ടില്‍ പോകാതെ ബഹ്റൈനില്‍ കഴിച്ചുകൂട്ടിയ പ്രവാസി ഒടുവില്‍ മടങ്ങി. സുഹൃത്തുക്കളും ബന്ധുക്കളുമായി അടുപ്പമില്ലാതെ ദീര്‍ഘകാലം ഇവിടെ കഴിഞ്ഞ ഇദ്ദേഹത്തിന് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലാണ് തുണയായത്.
ഗോവ സ്വദേശിയായ യൂഫെമിയാനോ റോഡ്രിഗസ് 1974ലാണ് തൊഴില്‍ തേടി ബഹ്റൈനിലെത്തിയത്. സുന്ദരമായ ഒരു ജീവിതം സ്വപ്നംകണ്ട് ബഹ്റൈനിലെത്തിയ ഇദ്ദേഹത്തിനായി കാലം കാത്തുവെച്ചത് ഇരുണ്ട ഭാവികാലമായിരുന്നു. ടൈലറിങ് ജോലി ചെയ്ത് ജീവിതം ആരംഭിച്ച റോഡ്രിഗസിനെത്തേടി പ്രതിസന്ധികള്‍ ഒന്നൊന്നായെത്തി. പാസ്പോര്‍ട്ട് കൈവശമുണ്ടായിരുന്ന സ്പോണ്‍സര്‍ മരിച്ചതോടെ മുന്നോട്ടുള്ള ജീവിതം വഴിമുട്ടി.
വിസയുടെ കാലാവധി കഴിഞ്ഞതോടെ അനധികൃത താമസക്കാരനായി. അതിനാല്‍, നാട്ടില്‍ പോകാനും സാധിച്ചില്ല. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ നാട്ടിലേക്കു പോകാന്‍ തീരുമാനിച്ചെങ്കിലും ആവശ്യമായ രേഖകള്‍ കൈവശം ഇല്ലാതിരുന്നത് തിരിച്ചടിയായി. പിന്നീട് ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആര്‍.എഫ്) ഇദ്ദേഹത്തിെന്റ സഹായത്തിനെത്തുകയായിരുന്നു. കോവിഡ് കാലത്ത് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ആദ്യ ഓപണ്‍ ഹൗസില്‍തന്നെ ഇദ്ദേഹത്തിന്റെ വിഷയം അവതരിപ്പിച്ചിരുന്നതായി ഐ.സി.ആര്‍.എഫ് അംഗം സുബൈര്‍ കണ്ണൂര്‍ പറഞ്ഞു. ഐ.സി.ആര്‍.എഫിന്റെയും ഇന്ത്യന്‍ എംബസിയുടെയും നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇദ്ദേഹത്തിന് നാട്ടില്‍ പോകാന്‍ വഴിതെളിഞ്ഞത്. അനധികൃതമായി താമസിച്ചതിനുള്ള പിഴ ഐ.സി.ആര്‍.എഫ് അടച്ചു. സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച്‌ ഇദ്ദേഹത്തിനുള്ള വിമാന ടിക്കറ്റ് നല്‍കി. വര്‍ഷങ്ങള്‍ക്കു മുമ്ബ് കപ്പലില്‍ ബഹ്റൈനിലെത്തിയ യൂഫെമിയാനോ റോഡ്രിഗസ് ഒടുവില്‍ വിമാനത്തില്‍ നാടണഞ്ഞു. കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈ വിമാനത്താവളത്തിലെത്തിയ ഇദ്ദേഹത്തിന് എമിഗ്രേഷന്‍ നടപടികളിലെ താമസം കാരണം തുടര്‍വിമാനത്തില്‍ നാട്ടിലേക്കു പോകാനായില്ല.
പിന്നീട് ബസിനാണ് ഇദ്ദേഹം ഗോവയിലെത്തിയത്. നാട്ടില്‍ ബന്ധുക്കള്‍ ആരുമില്ലാത്തതിനാല്‍ അഗതിമന്ദിരത്തിലായിരിക്കും ഇദ്ദേഹം താമസിക്കുക.

Related Articles

Back to top button