തിരുവനന്തപുരം: കേരളശ്രീ പുരസ്‍കാരം തൽക്കാലം സ്വീകരിക്കില്ലെന്ന് കാനായി കുഞ്ഞിരാമൻ. ശംഖുമുഖം, വേളി, പയ്യാമ്പലം എന്നിവിടങ്ങളിലെ തന്റെ ശില്‍പ്പങ്ങള്‍ വികൃതമായി കിടക്കുന്നു. സർക്കാർ ഇത് ശരിയാക്കിയ ശേഷം അവാർഡ് സ്വീകരിക്കാമെന്ന് കാനായി പറഞ്ഞു. പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ ഇന്നലെയാണ് പ്രഖ്യാപിച്ചത്.
തന്റെ മൂന്നു മക്കള്‍ പീഡിപ്പിക്കപ്പെട്ട ഒരു അമ്മയുടെ മാനസികാവസ്ഥയാണ് താന്‍ അനുഭവിക്കുന്നതെന്നും ഈ വേദന ഉള്ളിടത്തോളം കാലം പുരസ്‌കാരം സ്വീകരിക്കാന്‍ മനസ്സ് അനുവദിക്കില്ലെന്നും കാനായി വ്യക്തമാക്കി.
“ശംഖുമുഖത്തെ സമുദ്രകന്യകാ ശില്‍പ്പത്തിന് സമീപം ഒരു വലിയ ഹെലികോപ്റ്റര്‍ കൊണ്ടുവച്ച് ആ ശില്‍പത്തിന്റെ മഹിമ കെടുത്തി. വേളിയിലെ ശില്‍പങ്ങള്‍ വികൃതമാക്കുകയാണ് മൂന്ന് ശിൽപങ്ങളും എനിക്ക് സന്താനങ്ങളെ പോലെയാണ്. പീഡിപ്പിക്കപ്പെട്ട സന്താനങ്ങളെ കാണുമ്പോൾ അമ്മയ്ക്ക് എങ്ങനെയുണ്ടാകും? അതുപോലെയാണ് ശിൽപിക്ക്.” കാനായി പറഞ്ഞു.