ഇന്ത്യൻ ഫുട്‌ബോൾ മുൻ താരവും സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനുമായിരുന്ന എം ഒ ജോസ് (77) അന്തരിച്ചു. ചാലക്കുടി ചിറമ്മൽ മുളങ്ങാടൻ കുടുംബാംഗമാണ്. വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴം പകൽ 3.30ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ആന്റണി, മഞ്ജു. മരുമക്കൾ: ആൻസി, ബിജു.
1972ൽ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റനായി. 1973ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ടീം അംഗമായിരുന്നു. അക്കാലത്തെ ഏറ്റവും വിശ്വസ്തനായ പ്രതിരോധ ഭടനായിരുന്നു. എഫ്എസിടിയിലൂടെ പ്രൊഫഷണൽ ഫുട്‌ബോള്‍ രംഗത്തേക്ക് കടന്നുവന്ന ജോസ് ജൂനിയര്‍ തലത്തിൽത്തന്നെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
1960-കളുടെ അവസാനം ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍. അണ്ടർ 19 ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീം അംഗമായിരുന്നു. 71-ലെ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിലെത്തി. 72-ല്‍ ഗോവയില്‍ നടന്ന സന്തോഷ് ട്രോഫി ടീമില്‍ കേരളത്തിന്റെ നായകനായി. കേരളം ആദ്യമായി സന്തോഷ് ട്രോഫി ജേതാക്കളായ ’73-ല്‍ ക്യാപ്റ്റന്‍ മണി നയിച്ച ടീമിലുൾപ്പെട്ടെങ്കിലും പരുക്കിനെത്തുടര്‍ന്ന് കളിക്കാനായില്ല.
1960-കളുടെ അവസാനം മുതല്‍ 70-കളുടെ പകുതി വരെ കേരള ടീമിന്റെ പ്രതിരോധനിരയിലെ മികച്ച താരമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിക്കുമ്പോഴാണ് ഫുട്‌ബോളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സര്‍വകലാശാലാ മത്സരങ്ങളിലെ മികച്ച പ്രകടനം എഫ്‌എസിടിയിലേക്കുള്ള വഴിതുറന്നു. എഫ്എസിടിയിൽനിന്നും അഡ്മിനിസ്‌ട്രേഷൻ മാനേജരായാണ് വിരമിച്ചത്.