KeralaLatest

കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജനുവരി ഒന്ന് മുതല്‍ പുതിയ മാറ്റം

“Manju”

 

ജനുവരി 1 മുതല്‍, കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ പണമിടപാടുകള്‍ക്കായി യുപിഐ, ക്യുആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഭൂനികുതി, ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴ തുടങ്ങിയ എല്ലാ സര്‍ക്കാര്‍ പണമിടപാടുകളും യുപിഐ വഴി നടത്താം. സര്‍ക്കാര്‍ ഓഫീസുകളെ കൂടുതല്‍ ഡി‍ജിറ്റല്‍വത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി.

സര്‍ക്കാര്‍ ഓഫീസുകളില്‍ പണം സ്വീകരിക്കുന്നത് തുടരുമെങ്കിലും ഫിസിക്കല്‍ രസീത് ലഭിക്കുകയില്ല. നിലവില്‍ എല്ലാ പണമിടപാടുകള്‍ക്കും രസീത് നല്‍കുന്നുണ്ട്. ജനുവരി 1 മുതല്‍, നേരിട്ടോ ഡിജിറ്റല്‍ രീതിയിലോ പണമടയ്ക്കുന്നവര്‍ക്ക് എസ്‌എംഎസ് വഴിയാകും രസീത് ലഭിക്കുക. ഓണ്‍ലൈന്‍ ചലാന്‍ പേയ്‌മെന്റുകള്‍ക്കുള്ള ചലാന്‍ നമ്ബര്‍ ഉപഭോക്താവിന്റെ ഫോണിലേക്ക് മെസേജ് ആയി ലഭിക്കും.

മൂന്ന് മാസം മ‍ുന്‍പ് എല്ലാ സര്‍ക്കാര്‍ ഓഫീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ആരംഭിച്ചെങ്കിലും, പലരും അത് പിന്തുടര്‍ന്നിരുന്നില്ല. ഇതോടെയാണ് ജനുവരി 1 മുതല്‍ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാന്‍ ധനകാര്യവകുപ്പ് തീരുമാനിച്ചത്.

ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയോ സ്ഥാപനത്തിന്റെയോ ഫോണിലോ കമ്ബ്യൂട്ടറിലോ ഉള്ള ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തുകൊണ്ട് ഗൂഗിള്‍ പേ പോലെയുള്ള യുപിഐ പ്ലാറ്റ്ഫോമുകള്‍ വഴി പേയ്‌മെന്റുകള്‍ നടത്താം. കടകളില്‍ നിന്ന് വ്യത്യസ്തമായി, ക്യുആര്‍ കോഡുകള്‍ പൊതുവായി പ്രദര്‍ശിപ്പിക്കില്ല. വ്യത്യസ്ത സേവനങ്ങള്‍ക്കായി വ്യത്യസ്‌ത അക്കൗണ്ടുകള്‍ വഴി സര്‍ക്കാരിന് പണം ലഭിക്കുന്നതിനാല്‍, ഒരു ഓഫീസിന് പൊതുവായ ക്യുആര്‍ കോഡ് ഉണ്ടാകില്ല.

സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമേ അവരുടെ പാന്‍ (പെര്‍മനന്റ് അക്കൗണ്ട്) നമ്ബര്‍ ഉപയോഗിച്ച്‌ പേയ്‌മെന്റ് സിസ്റ്റത്തില്‍ ലോഗിന്‍ ചെയ്‌ത് ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ അധികാരമുള്ളൂ. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ ജീവനക്കാര്‍ സാമ്ബത്തിക തട്ടിപ്പുകള്‍ നടത്താനുള്ള സാധ്യത കുറവാണെന്ന് ഒരു ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മേലുദ്യോഗസ്ഥര്‍ക്ക് പണമിടപാടുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ലഭിക്കും.

യുപിഐ വഴി ബസ് ടിക്കറ്റും

ടിക്കറ്റ് എടുക്കാന്‍ ഡിജിറ്റല്‍ പണമിടപാട് രീതി സ്വീകരിക്കാന്‍ കെഎസ്‌ആര്‍ടിസിയും തീരുമാനിച്ചിരിക്കുകയാണ്. ഫോണ്‍ പേ വഴി ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സ്കാന്‍ ചെയ്ത് ഉപയോഗിച്ച്‌ യാത്രക്കാര്‍ക്ക് ടിക്കറ്റ് വാങ്ങാം. ബുധനാഴ്ച ഗതാഗത മന്ത്രി ആന്റണി രാജുവാണ് പുതിയ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. യുപിഐ വഴി ടിക്കറ്റ് എടുക്കുന്നവര്‍ ഫോണിലെ തെളിവ് ബസ് കണ്ടക്ടറെ കാണിക്കണം.

എന്താണ് യുപിഐ

ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യാണ് യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ് അഥവാ യുപിഐ. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ സംവിധാനം വികസിപ്പിച്ചത്. ഒന്നില്‍ അധികം ബാങ്ക് അക്കൗണ്ടുകള്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരികയാണ് യുപിഐ ചെയ്യുന്നത്.

Related Articles

Back to top button