കെ.വി തോമസിന് ക്യാബിനറ്റ് പദവി
ന്യൂഡല്‍ഹി: മുൻ കോൺഗ്രസ് നേതാവ് കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. നേരത്തെ എ. സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
എ. സമ്പത്ത് വഹിച്ചിരുന്ന അതേ പദവിയാണ് കെ.വി തോമസിന് നല്‍കുന്നതെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞത്. കേരളത്തിന്റെ പ്രതിനിധിയായി സമ്പത്തിനെ നിയമിക്കുമ്പോള്‍ അദ്ദേഹത്തിന് ക്യാബിനറ്റ് റാങ്കും സ്വന്തമായി ഓഫീസും സ്റ്റാഫും താമസസൗകര്യവും അടക്കം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരുമായുള്ള കേരള സര്‍ക്കാരിന്റെ ലെയ്‌സണ്‍ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം. എം.പി എന്ന നിലയിലുള്ള സമ്പത്തിന്റെ പ്രവര്‍ത്തിപരിചയം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പദവി എന്നാണ് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നത്.
നിലവില്‍ ഇതേ ജോലികള്‍ക്കായി കേരളത്തിന്റെ രണ്ട് പ്രതിനിധികള്‍ ഡല്‍ഹിയിലുണ്ട്. ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കേരള ഹൗസ് കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വേണു രാജാമണിയും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്. ഈ രണ്ട് പേര്‍ക്ക് പുറമെയാണ് കെ.വി തോമസിന്റെ നിയമനം.