KeralaLatest

ജി 20 ഷെർപകളുടെ രണ്ടാം സമ്മേളനത്തിന് കുമരകത്ത് തുടക്കം

“Manju”

കോട്ടയം ;ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ ശക്തിയും ഹരിതവികസന സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന ജി 20 ഷെർപകളുടെ രണ്ടാം സമ്മേളനത്തിന് കുമരകത്ത് തുടക്കം. രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്നയാളാണ് ഷെർപ. ഇന്ത്യയുടെ ജി 20 ഷെർപ അമിതാഭ് കാന്താണ് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത്.

ലോകത്തിലെ വികസിത,വികസ്വര രാജ്യങ്ങളുടെ 1999ൽ രൂപീകൃതമായ കൂട്ടായ്മയാണ് ജി 20. ലോക ജനസംഖ്യയുടെ 65% ഈ രാജ്യങ്ങളിലാണ്. ലോക ജിഡിപിയുടെ 85 ശതമാനത്തോളം കൈവശമുള്ളവരാണ് ഇവർ. അതുകൊണ്ടു തന്നെ ജി 20 ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ നിർണായകമാണ്. പേരിൽ ഇരുപതെങ്കിലും 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേരുന്നതാണ് ജി 20.

നാലു ദിവസത്തെ സമ്മേളനത്തിൽ ജി 20യുടെ സാമ്പത്തിക വികസന മുൻഗണനകളും ആഗോള സാമ്പത്തിക വെല്ലുവിളികളും ചർച്ചയാകും. ഇവയോടുള്ള നയസമീപനവും നടപടികളും തീരുമാനിക്കും. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ നേതാക്കൾ നടത്തുന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനരേഖ രൂപീകരണത്തിനാണ് ഇവിടെ തുടക്കം കുറിക്കുന്നത്. ഷെർപ്പകളുടെ 13 പ്രവർത്തക സമിതികൾക്കു കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ആദ്യ സമ്മേളനം നടന്നത് രാജസ്ഥാനിലെ ഉദയ്പുരിലാണ്.

ജി 20 അംഗരാജ്യങ്ങൾ, 9 പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങൾ, യുഎൻ ഉൾപ്പെടെ രാജ്യാന്തര സംഘടനകൾ എന്നിവയിൽ നിന്നായി 120 പ്രതിനിധികളാണ് ഏപ്രിൽ 2 വരെയുള്ള സമ്മേളനത്തിൽ പങ്കെടുക്കുന്നത്.ഏപ്രിൽ 6 മുതൽ 9 വരെ ഡിഡബ്ല്യുജി(ഡവലപ്മെന്റൽ വർക്കിങ് ഗ്രൂപ്പ് ) യോഗവും കുമരകത്ത് നടക്കും. 500 ഉന്നത ഉദ്യോഗസ്ഥരാണ് നടപടിക്രമങ്ങൾ ഏകോപിക്കാൻ കുമരകത്തുള്ളത്. ഡിജിറ്റൽ അടിസ്ഥാന പൊതു സൗകര്യങ്ങൾ, ഹരിത വികസനം എന്നിവ സംബന്ധിച്ച രണ്ടു ഉന്നത യോഗങ്ങളാണ് ഇന്ന് സമ്മേളനത്തിൽ. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഷെർപ്പകളുടെ മാത്രം ഒത്തുചേരൽ കെടിഡിസിയിൽ നടക്കും.

Related Articles

Back to top button