തിരുവനന്തപുരം: എലത്തൂര്‍ തീവെപ്പ് കേസില്‍ ഭീകരബന്ധം സ്ഥിരീകരിച്ച് കേന്ദ്ര ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സിയും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തം നിലയ്‌ക്കല്ലെന്നും ഇയാളെ കേരളത്തില്‍ എത്തിച്ചതാണെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി.
ട്രെയിനിലെ ബോഗി പൂര്‍ണമായും കത്തിക്കാനാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നതെന്നും ഇതിലൂടെ വലിയ ആക്രമണമാണ് പദ്ധതിയിട്ടിരുന്നതെന്നും വിവിധ കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ആണ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎയും പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. രണ്ട് ഏജന്‍സികളും നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭീകരബന്ധം തെളിഞ്ഞത്.
ഇയാളെ കേരളത്തിലെത്തിക്കാന്‍ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ട്. ഇതിന് വലിയ സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തീവെപ്പിന് പിന്നില്‍ ആസൂത്രിതമായ പ്രവര്‍ത്തനങ്ങളുണ്ടെന്നും ഇതിനായി വന്‍സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നു കേന്ദ്ര ഏജന്‍സി വ്യക്തമാക്കുന്നു. ഷാരൂഖ് സെയ്ഫിയ്‌ക്ക് ആശയപരമായ പ്രചോദനങ്ങള്‍ നല്‍കിയതിന് പിന്നിലും വന്‍സംഘമുണ്ട്. കൃത്യത്തിനായി കേരളം തിരഞ്ഞെടുത്തതിലും ആലപ്പുഴ–കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തിരഞ്ഞെടുത്തതിലും വന്‍ ആസൂത്രണമുണ്ട്.
ട്രെയിനിലെ ഒരു ബോഗി പൂര്‍ണമായി കത്തിക്കാനായിരുന്നു പദ്ധതി. ഇതിനായി മൂന്ന് കുപ്പി പെട്രോള്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഷാരൂഖിന്റെ കൈവശമുണ്ടായിരുന്നതായതാണ് വിവരം. എന്നാല്‍ പദ്ധതി എവിടെയോ പാളി. ആസൂത്രണം ചെയ്തത് പോലെ കൃത്യം നടപ്പാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. വന്‍ ആക്രമണങ്ങള്‍ നടത്താനുള്ള പരിചയകുറവാണ് പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതിന് പിന്നില്ലൊന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍. കൃത്യം നടത്താനായി ഷാരൂഖിനെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.