കോരപ്പുഴപാലം : കേളപ്പജിയുടെ പേര് നൽകി ഉത്തരവിറങ്ങി
വി.എം.സുരേഷ് കുമാർ
വടകര: കൊയിലാണ്ടി കോരപ്പുഴപ്പാലത്തിന് സ്വാതന്ത്ര്യസമരസേനാനിയും ഗാന്ധിയനുമായിരുന്ന കേളപ്പജിയുടെ പേരു നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്രത്യേക ചടങ്ങിലൂടെ പ്രഖ്യാപനം നടത്താനാണ് ആലോചന. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഔദ്യോഗികപ്രഖ്യാപനം വൈകും.
ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ നടത്തി ഔദ്യോഗികപ്രഖ്യാപനത്തിന് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്ന് ദേശീയപാതാ പൊതുമരാമത്ത് വിഭാഗം അറിയിച്ചു.
1938ല്‍ കെ.കേളപ്പന്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായിരിക്കെയാണ് കോരപ്പുഴക്കു കുറുകെ പാലം നിര്‍മാണം ആരംഭിച്ചത്. മദ്രാസ് ആസ്ഥാനമായി പ്രവര്‍ത്തിച്ച ഡന്‍കര്‍ലി ആന്റ് കമ്പനിയാണ് കരാറെടുത്തത്. 1940ല്‍ 2.84 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. കാളവണ്ടി കടത്തിവിട്ടണ് കേളപ്പജി പാലം പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നു കൊടുത്തത്.