പോത്തൻകോട് : വിവാഹം പവിത്രമായ ഒരു കർമ്മമാണെന്നും ഗുരുവിന്റെ ഇച്ഛയ്ക്കനുസരിച്ചുള്ള ഗൃഹസ്ഥാശ്രമിയാകാനായി പ്രാർത്ഥിക്കണമെന്നും ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ ചീഫ്(അഡ്മിനിസ്ട്രേഷൻ) സ്വാമി സ്നേഹാത്മ ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. മെയ് 8ന് രാത്രി 7 മണിക്ക് ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രീമാരിറ്റൽ കൗൺസിലിംഗിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. വിവാഹജീവിതത്തിലെ ഭൗതികലാവണ്യങ്ങളിൽ അടിമപ്പെട്ടുപോയാൽ അത് ദു:ഖത്തിന് ഇടയാകും. പരസ്പരമുള്ള ആദരവും സ്നേഹവുമാണ് വിവാഹജീവിതത്തിൽ പാലിക്കേണ്ടത്. വിവാഹിതർ ഒരു ആത്മാവും ഒരു ശരീരവുമായിരിക്കണമെന്നും സ്വാമി പറഞ്ഞു.
വിവാഹിതരായവർ സമ്പൽസമൃദ്ധമായ ഒരു ജീവിതം നയിക്കണമെന്ന് ഗുരു ആഗ്രഹിക്കുന്നുവെന്ന് കൗൺസിലിംഗിൽ പങ്കെടുത്ത ആർട്ട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് സീനിയർ അഡ്വൈസർ (പബ്ലിക്ക് റിലേഷൻസ്) ഡോ.റ്റി.എസ്.സോമനാഥൻ പറഞ്ഞു. ജീവന്റെ ശുദ്ധീകരണപ്രക്രിയ സ്വജീവിതം കൊണ്ട് നേടിയെടുക്കണം. സദ്ഗുരുലാഭം ഉണ്ടെന്നുള്ളതാണ് ശാന്തിഗിരിയിലെ വിവാഹിതർക്കുള്ള പ്രത്യേകത. വിവാഹജീവിതം ധാർമ്മികമായിരിക്കണം അഥവാ ധാർമ്മികമായി ജീവിച്ച് മുന്നോട്ടുപോയി തിരിച്ചറിവ് ഉണ്ടാകുന്ന പാതയിൽ സഞ്ചരിക്കണം. ഓരോ ഘട്ടങ്ങളിലും ഗുരുവിനെ മുറുകെപ്പിടിച്ച് പ്രാർത്ഥിക്കണം. ശാന്തിഗിരിയിലെ വിവാഹിതരും സമൂഹത്തിലുള്ളരും തമ്മിൽ രാവും പകലും പോലെയുള്ള അന്തരമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രീമാരിറ്റൽ കൗൺസിലിംഗിലൂടെ വിവാഹിതർക്ക് പ്രയോജനപ്രദമായ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞെന്ന് അടുത്തിടെ വിവാഹിതയാകാൻ പോകുന്ന പി.സ്നേഹലത പറഞ്ഞു. ധാർമ്മികമായി നയിക്കുന്ന വിവാഹജീവിതത്തിൽ ചെറിയ ചെറിയ കാര്യങ്ങൾക്ക് ഗുരുമുഖത്ത് നിന്ന് ഉത്തരം തേടാമോ? എന്ന എസ്.എ.മിത്രാത്മജന്റെ ചോദ്യത്തിന് അത്തരം ചോദ്യങ്ങളുടെ ഉത്തരം ഗുരുമുഖത്ത് നിന്ന് അറിഞ്ഞ് മുന്നോട്ടുപോകുകയാണെങ്കിൽ ശോഭനമായ ഒരു ജീവിതത്തിലേക്ക് അത് വഴിതെളിക്കുമെന്ന് ഡോ.റ്റി.എസ്സ്.സോമനാഥൻ മറുപടി നൽകി. ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഗവേണിംഗ് കമ്മിറ്റി സീനിയർ കൺവീനർ എസ്.രാജീവ് ആമുഖപ്രസംഗം നടത്തി. ഡി.സുഹാസിനി ഗുരുവാണി വായിച്ചു. ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ച മീറ്റിംഗിൽ പങ്കെടുത്തവർക്ക് വി.കെ.കോസല കൃതജ്ഞത പറഞ്ഞു. 17 പേർ പങ്കെടുത്ത കൗ ൺസിലിംഗ് രാത്രി 8.20ന് സമാപിച്ചു.