വെളളത്തിനായി അമ്മയുടെ ദുരിതം സഹിക്കാനാകാതെ പതിനാലുകാരൻ ഒറ്റയ്ക്ക് കിണര്‍ കുഴിച്ചു. പ്രണവ് രമേഷ് സല്‍ക്കറിറെന്ന 14 വയസുകാരനാണ് അഞ്ച് ദിവസം കൊണ്ട് 15 മീറ്ററോളം ആഴത്തിലുള്ള കിണര്‍ കുഴിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘറിലുള്ള ധവാങ്കേപദിലാണ് സംഭവം.
കര്‍ഷകത്തൊഴിലാളിയാണ് പ്രണവിന്റെ അമ്മ. അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി വെള്ളമെടുക്കാൻ അര കിലോമീറ്റര്‍ നടക്കണമായിരുന്നു. ഇത് പ്രണവിനെ വല്ലാതെ വേദനിപ്പിച്ചു. ഇതാണ് സ്വയം കിണര്‍ കുഴിക്കാൻ പ്രണവിനെ പ്രേരിപ്പിച്ചത്.
ആഴ്ചയില്‍ മൂന്ന് ദിവസം കുറച്ച് മണിക്കൂര്‍ മാത്രം കിട്ടുന്ന സര്‍ക്കാര്‍ വെള്ളം. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പ്രദേശത്ത് ടാപ്പ് വഴിയുള്ള കുടിവെള്ളം ലഭിക്കാറുണ്ട്. ഇത് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. ഇതിനെ ആശ്രയിച്ച് 600 ആദിവാസികള്‍ ഇവിടെ താമസിക്കുന്നുണ്ട്. കടല്‍ത്തീരത്ത് നിന്ന് ഏകദേശം 2 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം . ഈ പ്രദേശത്തെ മിക്ക കുഴല്‍ക്കിണറുകളിലും ഉപ്പുവെള്ളമുണ്ട്. അതുകൊണ്ട് ഇത് കുടിക്കാൻ കഴിയില്ല.
കര്‍ഷകത്തൊഴിലാളി കൂടിയായ പിതാവിന്റെ അനുവാദം ലഭിച്ചതോടെയാണ് പ്രണവ് വീടിനു സമീപം കിണര്‍ കുഴിക്കാൻ തുടങ്ങിയത്. ഏകദേശം 2.5 അടി വ്യാസമുള്ള കിണറ്റിന് നടുവിലൂടെ ഒരു കല്ല് ഉണ്ടായിരുന്നു. പ്രണവിന്റെ അച്ഛനാണ് കല്ല് പൊട്ടിക്കാൻ സഹായിച്ചത്. സ്വയം നിര്‍മിച്ച ഗോവണി ഉപയോഗിച്ചാണ് പ്രണവ് കുഴിക്കുള്ളില്‍ ഇറങ്ങിയത്.