കോട്ടയം: വീട്ടില്‍ കടന്ന കള്ളനെ കടിച്ചോടിച്ച് അമ്മയും ഗര്‍ഭിണിയായ മകളും. കോട്ടയം എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം.
പലകക്കാവില്‍ പുത്തൻപുരയ്‌ക്കല്‍ സജിയുടെ വീട്ടിലാണ് അര്‍ദ്ധരാത്രി കള്ളൻ കയറിയത്. സജിയുടെ ഭാര്യ മേഴ്‌സി, ഗര്‍ഭിണിയായ മകള്‍ മെല്‍ബിൻ എന്നിവരാണ് മോഷ്‌ടാവിനെ തുരത്തിയോടിച്ച ധീരവനിതകള്‍.
മേഴ്‌സിയും മകളും ഒരു മുറിയിലും മറ്റൊരു മകനും സജിയും വേറെ മുറിയിലുമാണ് കിടന്നിരുന്നത്. രാത്രി ഒരുമണിയോടെ വീടിന്റെ പിൻവശത്ത് ആരോ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നത് മേഴ്‌സിയും മെല്‍ബിനും കേട്ടെങ്കിലും തോന്നിയതാകാമെന്ന് കരുതി എഴുന്നേറ്റില്ല. ഇതിനിടെ വീടിന്റെ പിൻവാതില്‍ കുത്തിത്തുറന്ന് മോഷ്‌ടാക്കള്‍ അകത്തുകയറി. ഇവരിലൊരാള്‍ മേഴ്‌സിയും മകളും കിടന്നിരുന്ന മുറിയിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു.
ഇതേസമയം മുറിയിലെ ചെറിയ വെളിച്ചത്തില്‍ കള്ളനെ കണ്ട മേഴ്‌സി ബഹളം വച്ചു. പിന്നാലെ മേഴ്‌സിയുടെ വായ പൊത്തിപ്പിടിച്ച കള്ളന്റെ കയില്‍ കടിക്കുകയായിരുന്നു. ഇതിനിടെ മെല്‍ബിനും ഉണര്‍ന്ന് അമ്മയുടെ വായ പൊത്തിപ്പിടിച്ച കൈ വിടുവിക്കാൻ ശ്രമിക്കുകയും കള്ളന്റെ കൈയില്‍ കടിക്കുകയും ചെയ്തു.
ഈ സമയത്ത് മറ്റൊരു മോഷ്‌ടാവ് മുറിയിലെത്തി മെല്‍ബിന്റെ കഴുത്തില്‍ പിടിക്കാൻ ശ്രമിച്ചു. മേഴ്‌സിയും മെല്‍ബിനും ഉച്ചത്തില്‍ അലറിവിളിച്ചതോടെ സജി ഉണര്‍ന്നു. ഭാര്യക്കോ മകള്‍ക്കോ ഷോക്കേറ്റെന്നുകരുതി സജി മെയിൻ സ്വിച്ച് ഓഫാക്കിയതിനുശേഷം ലൈറ്റുമായാണ് മുറിയിലെത്തിയത്. ഇതിനിടെ മോഷ്‌ടാക്കള്‍ ഓടിരക്ഷപ്പെട്ടു.
സജിയുടെ വീടിന് സമീപത്തെ മൂന്ന് വീടുകളിലും മോഷണശ്രമമുണ്ടായി. മോഷ്ടാക്കളെന്ന് കരുതുന്നവരുടെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തമിഴിലാണ് ഇവര്‍ സംസാരിച്ചതെന്നതിനാല്‍ ഇതര സംസ്ഥാനത്തുനിന്നെത്തിയ കവര്‍ച്ചാ സംഘമാണ് മോഷണ ശ്രമത്തിനുപിന്നിലെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.