തൃശ്ശൂര്‍: ഇനി കുത്തിവെപ്പിനെ പേടിക്കണ്ട. ഉറുമ്പുകടിക്കുന്ന വേദനപോലും ഇനി ഉണ്ടാവില്ല. വേദനയില്ലാതെ കുത്തിവെക്കാവുന്ന മൈക്രോ നീഡിലുകള്‍ കുറഞ്ഞചെലവില്‍ നിര്‍മിക്കാനുള്ള രീതിവരുന്നു. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു സംഘം ഗവേഷകരാണ് ഇതിന് പിന്നില്‍. ഗവേഷണ സംഘത്തില്‍ മലയാളി വനിത. ഡോ. അനു രഞ്ജിത്തും ഉണ്ട്.
കുത്തിവെപ്പ് സമയത്ത് തൊലിയുടെ അടിയിലുള്ള നാഡികളില്‍ സിറിഞ്ച് കൊള്ളുമ്പോഴാണ് വേദനയുണ്ടാകുന്നത്. മൈക്രോ നീഡില്‍ തൊലിയുടെ തൊട്ടുതാഴെ വരെയേ എത്തുന്നുള്ളൂ. അതിനാലാണ് വേദനയില്ലാത്തത്. ദിവസേന ഒന്നിലധികം തവണ ഇൻസുലിൻ എടുക്കേണ്ടിവരുന്ന രോഗികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും മൈക്രോനീഡില്‍ ഉപകാരപ്രദമാവും. നിബ് ഇല്ലാത്ത പേന പോലെ, ഒരു പിരമിഡിന്റെ ആകൃതിയിലാണ് മൈക്രോനീഡിലിന്റെ അറ്റം.
700-800 മൈക്രോണ്‍ (ഒരു മൈക്രോണ്‍ എന്നാല്‍ ഒരു മില്ലിമീറ്ററിന്റെ 75 ശതമാനം) ആണ് ഇതിന്റെ കനം. കൂടാതെ 30 മൈക്രോണാണ് സൂചിയുടെ അഗ്രത്തിന്റെ വ്യാസം. നിബ് ഇല്ലാത്ത പേന എപ്രകാരമാണോ അതുപോലെയാണ് ഐ.ഐ.എസ്. വികസിപ്പിച്ച മൈക്രോനീഡില്‍ മാതൃക.
വേദനയില്ലാതെ കുത്തിവെക്കാവുന്ന പോളിമെറിക് നീഡിലുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാൻ ചെലവ് കൂടുതലാണ്. നിലവില്‍ രാജ്യത്ത് ഇതുപയോഗത്തിലില്ല. പോളിമെറിക് ലായനി അച്ചില്‍ (കാസ്റ്റ് മോള്‍ഡ്) ഒഴിച്ചാണ് പുതിയ മൈക്രോനീഡില്‍ ഉണ്ടാക്കുന്നത്. സാധാരണ താപനിലയില്‍ ഖരാവസ്ഥയിലെത്തുമെന്നതിനാല്‍ സമയം ലാഭിക്കാം. നിലവിലെ രീതി ഇതിനെക്കാള്‍ സങ്കീര്‍ണമാണ്. ചെലവു കുറവായതിനാല്‍ പുതിയ മാതൃക വിപണിയിലും സ്വീകാര്യമാകും. ആകൃതിയിലെ പ്രത്യേകതമൂലം 20 ശതമാനം കുറവ് മരുന്ന് മതിയെന്നതും നേട്ടമാണ്.
തൃശ്ശൂര്‍ സ്വദേശിനിയാണ് ഡോ.അനു. ബെംഗളൂരു നാഷണല്‍ എയറോസ്പേസ് ലബോറട്ടറിയില്‍ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റാണ് ഡോ. അനു. ഭര്‍ത്താവ് രഞ്ജിത്ത് ജോര്‍ജ്, മക്കള്‍ എന്നിവര്‍ക്കൊപ്പം ബെംഗളൂരുവില്‍ തന്നെയാണ് അനു താമസിക്കുന്നത്.