ഇന്ത്യൻ പ്രീമിയര്‍ ലീഗ് കളിക്കാൻ ആഗ്രഹിക്കുന്നതായി പാകിസ്താന്റെ മുൻ പേസര്‍ മുഹമ്മദ് ആമീര്‍. പാകിസ്താൻ ടീമില്‍ നിന്ന് വിരമിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് താരത്തിന്റെ പ്രസ്താവന. കുടുംബത്തിനൊപ്പം യു.കെയിലാണ് ഇപ്പോള്‍ ആമീറിന്റെ താമസം. വൈകാതെ തന്നെ യു.കെ പൗരത്വവും താരത്തിന് ലഭിക്കും. അങ്ങനെ വരുമ്പോള്‍ താരത്തിന് സ്വാഭാവികമായും ഐ.പി.എല്ലില്‍ കളിക്കാൻ യോഗ്യതയുണ്ടാകും. പക്ഷേ ടീമുകള്‍ താത്പ്പര്യപ്പെടുന്നതനുസരിച്ചാകും താരത്തിന്റെ ഐ.പി.എല്‍ ഭാവി തീരുമാനിക്കപ്പെടുക.
അവസാനമായി പാകിസ്താൻ താരങ്ങള്‍ ഐ.പി.എല്ലിന്റെ ഭാഗമായത് 2008ലായിരുന്നു. ഉദ്ഘാടന സീസണായിരുന്നു ഇത്. പിന്നീട് രാഷ്‌ട്രീയ കാരണങ്ങളെ തുടര്‍ന്ന് പാക് താരങ്ങളെ ഐ.പി.എല്ലില്‍ നിന്ന് വിലക്കുകയായിരുന്നു. എആര്‍വൈ വാര്‍ത്താ ചാനലിനോടായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. താരത്തിന് ഇംഗ്ലണ്ട് ടീമില്‍ കളിക്കുന്നതിനോട് താത്പ്പര്യമില്ല.
“2024 ഐ.പി.എല്ലില്‍ രജിസ്റ്റര്‍ ചെയ്യും. ഐ.പി.എല്ലില്‍ കളിക്കാൻ ഏറെ ആഗ്രഹിക്കുന്നുണ്ട്. അവസരം കിട്ടുമെന്നാണ്” പ്രതീക്ഷയെന്നും താരം പറഞ്ഞു. ഒരുകാലത്തെ പാകിസ്താന്റെ തീപ്പൊരി പേസര്‍ വാതുവെയ്പ്പില്‍പ്പെട്ട വിലക്ക് നേരിട്ടിരുന്നു. അഞ്ചുവര്‍ഷത്തെ വിലക്കിനൊടുവില്‍ ടീമിലെത്തിയെങ്കിലും പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡും ടീമിലെ അംഗങ്ങളുമായി ഉടലെടുത്ത പ്രശ്‌നത്തെ തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.