ലൈഫ് മിഷൻ കേസിൽ യൂണിടാക് എംഡിയെ ചോദ്യം ചെയ്തു. സന്തോഷ് ഈപ്പനെയാണ് ചോദ്യം ചെയ്തത്. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയിൽ കോൺസുലേറ്റുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ തേടി.
നേരത്തെ ലൈഫ് മിഷൻ ഭവന നിർമാണ പദ്ധതിയടെ മറവിൽ കേന്ദ്രാനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ച കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ലൈഫ് മിഷനാണ് കേസിലെ മൂന്നാം പ്രതി. യുണിടാക്കും സെയിൻ വെഞ്ചേഴ്‌സുമാണ് ഒന്നും രണ്ടും പ്രതികൾ.
വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിലെ ലംഘനം, ഗൂഡാലോചനക്കുറ്റം എന്നിവയാണ് എഫ്‌ഐആറിൽ പ്രാഥമികമായി ചുമത്തിയിരിക്കുന്നത്. 20 കോടിയുടെ പദ്ധതിയിൽ ഒൻപത് കോടിയുടെ അഴിമതി നടന്നെന്നാണ് പരാതിക്കാരനായ അനിൽ അക്കര എംഎൽഎയുടെ ആരോപണം. 4.25 കോടി രൂപയുടെ കമ്മീഷൻ സ്വപ്ന സുരേഷ് അടക്കമുള്ള സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ലഭിച്ചുവെന്നത് സംസ്ഥാന മന്ത്രിസഭയിലെ ചില മന്ത്രിമാർ തന്നെ നേരത്തെ സ്ഥിരീകരിച്ചിരുന്നു.