യമുനാ നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കി സര്‍ക്കാര്‍. നിലവില്‍, ഹത്നികുണ്ട് ബാരേജില്‍ നിന്ന് ഹരിയാന ഒരു ലക്ഷം ക്യുസെക്സ് വെള്ളം യമുനാ നദിയിലേക്ക് തുറന്നുവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സാധാരണയായി ബാരേജില്‍ നിന്നും 352 ക്യുസെക്സ് വെള്ളമാണ് ഒഴുകുന്നത്. എന്നാല്‍, ഒരു ലക്ഷം ക്യുസെക്സ് വെള്ളം എത്തുന്നതോടെ നദികള്‍ കവിഞ്ഞൊഴുകിയേക്കും. അതേസമയം, ബാരേജില്‍ നിന്നുള്ള വെള്ളം ഡല്‍ഹിയില്‍ എത്താൻ രണ്ടോ മൂന്നോ ദിവസം എടുക്കുന്നതാണ്.
അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാനും, ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍, വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് സെൻട്രല്‍ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ 16 കണ്‍ട്രോള്‍ റൂമുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര ജല കമ്മീഷന്റെ നിരീക്ഷണ പോര്‍ട്ടലിലെ വിവരങ്ങള്‍ അനുസരിച്ച്, ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ജലനിരപ്പ് 205.5 മീറ്ററായി ഉയരാൻ സാധ്യതയുണ്ട്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.