മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് നേതാവാണ് ഉമ്മൻചാണ്ടിയെന്നും കേരളത്തിന്റെ പുരോഗതിക്കായി അദ്ദേഹം ജീവിതം മാറ്റിവെച്ചുവെന്നും മോദി പറഞ്ഞു.
എളിമയും സമർപ്പണ ബോധവുമുള്ള നേതാവായിരുന്നു ഉമ്മൻചാണ്ടി. ‘അദ്ദേഹവുമായി ഇടപെട്ട നിമിഷങ്ങൾ ഞാൻ ഓർത്തെടുക്കുന്നു, പ്രത്യേകിച്ച് ഞങ്ങൾ രണ്ടു പേരും രണ്ടു സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായി സേവനമനുഷ്ഠിച്ച കാലത്തും പിന്നീട് ഡൽഹിയിലേക്ക് മാറിയപ്പോഴുമുള്ളത്. ഈ വിഷമഘട്ടത്തിൽ ഞാൻ അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കൾക്കുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു’– ഉമ്മൻചാണ്ടിയ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മോദി ട്വീറ്റ് ചെയ്തു.
രാഷ്ട്രീയ അതികായനും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനനായകനും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അനുശോചിച്ചു. അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീർഘവീക്ഷണമുള്ള നേതൃത്വവും കേരളത്തിന്റെ പുരോഗതിയിലും ദേശീയ രാഷ്ട്രീയത്തിലും മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മസമർപ്പണവും ജനസേവനവും എക്കാലവും ഓർമിക്കപ്പെടുമെന്നും അദ്ദേഹം കുറിച്ചു.