ഒരു ദാരുണമായ ആത്മഹത്യയുടെ വാര്‍ത്തയാണ് തമിഴ്നാട്ടില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്നത്. മക്കളുടെ പഠനത്തിന് പണം കണ്ടെത്താൻ മറ്റു വഴികളില്ലാതെ, ബസിന് മുന്നില്‍ ചാടി 45 കാരി ആത്മഹത്യ ചെയ്തതാണ് ഞെട്ടിക്കുന്ന വാര്‍ത്ത. വാഹനാപകടത്തില്‍ മരിച്ചാല്‍ ലഭിക്കുന്ന നഷ്ടപരിഹാരം ഉപയോഗിച്ച് മക്കളുടെ കോളജ് ഫീസ് അടയ്ക്കാമെന്ന് കരുതിയാണ് യുവതി കടുംകൈ ചെയ്തത്.
തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. ജില്ലാ കലക്ടറേറ്റ് ഓഫീസിലെ ശുചീകരണ തൊഴിലാളിയായ പാപ്പാത്തിയാണ് മരിച്ചത്. മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് 45കാരി ഓടുന്ന ബസിന് മുന്നിലേക്ക് ചാടിയത്. വാഹനാപകടത്തില്‍ മരിക്കുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുമെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് 45കാരി കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.