ന്യൂഡല്‍ഹി: വന്ദേഭാരത് മാതൃകയില്‍ സാധാരണ ജനങ്ങള്‍ക്കുവേണ്ടി ഇന്ത്യൻ റെയില്‍വേ നിര്‍മ്മിക്കുന്ന വന്ദേ സാധാരണ്‍ ട്രെയിനിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ഒക്ടോബറില്‍ വന്ദേ സാധാരണ്‍ സര്‍വ്വീസ് ആരംഭിക്കും. രാജ്യത്തെ ഒന്‍പത് കേന്ദ്രങ്ങളില്‍ നിന്നാകും പ്രാഥമിക ഘട്ടത്തില്‍ സര്‍വ്വീസ് ആരംഭിക്കുക. കേരളത്തില്‍ നിന്നും ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് ഉണ്ടാകും. എറണാകുളത്ത് നിന്നും ഗുവാഹത്തിയിലേക്ക്. പ്രതിവാര സര്‍വീസായാണ് കേരളത്തില്‍ നിന്നുള്ള ആദ്യ വന്ദേ സാധാരണ്‍.
ദീര്‍ഘദൂര യാത്രയ്‌ക്കുവേണ്ടിയാണ് ഈ ട്രെയിൻ ഉപയോഗിക്കുന്നത്. സാധാരണ ട്രെയിനുകളിലെ തിരക്കുകള്‍ പരിഗണിച്ചാണ് ഇന്ത്യൻ റെയില്‍വേ വന്ദേ സാധാരണ്‍ നിര്‍മ്മിക്കാനൊരുങ്ങിയത്. പൂര്‍ണമായും നോണ്‍ എസിയാകും ട്രെയിനുകള്‍, എന്നാല്‍ വന്ദേ ഭാരത് ട്രെയിനിന് സമാനമാകും വേഗത.
അതിവേഗ ട്രെയിനായ വന്ദേഭാരതിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാര്‍ക്ക് താങ്ങാൻ കഴിയുന്നതല്ലായിരുന്നു. അതിനാലാണ് സാധാരണ്‍ ട്രെയിൻ കൂടെ കേന്ദ്രം പുറത്തിറക്കുന്നത്. ഏറ്റവും തിരക്കേറിയ റൂട്ടുകളിലാണ് വന്ദേ സാധാരണ്‍ ഓടിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. കൂടുതല്‍ വേഗം കൈവരിക്കുന്നതിനായി പുഷ് പുള്‍ രീതിയില്‍ മുൻപിലും പിന്നിലുമായി എൻജിൻ ഘടിപ്പിച്ചാണ് സര്‍വീസ് നടത്തുന്നത്. ഓട്ടോമാറ്റിക് വാതിലുകള്‍, സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികള്‍ എന്നിവയും വന്ദേ സാധാരണിലും ഉണ്ടാകും.
എട്ട് സെക്കൻഡ് ക്ലാസ് അണ്‍റിസര്‍വ്ഡ് കോച്ചുകള്‍,12 സെക്കൻഡ് ക്ലാസ് ത്രീ ടയര്‍ കോച്ചുകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കോച്ച് എന്നിവ ഉള്‍പ്പെടെ 24 കോച്ചുകളുണ്ടാകും. 65 കോടി രൂപയാണ് ട്രെയിനിന്റെ നിര്‍മ്മാണ ചെലവ്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.