IndiaLatest

ചന്ദ്രയാൻ 3: സോഫ്റ്റ് ലാൻഡിംഗിന്റെ തത്സമയ സംപ്രേഷണം കെഎസ്എഫ് ഡിസി യുടെ തീയേറ്ററുകളില്‍

“Manju”

ലോകമെങ്ങും ഉറ്റുനോക്കുന്ന ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വലിയ സ്ക്രീനില്‍ കാണാന്‍ അവസരം.  കെ.എസ്.എഫ്.ഡി.സി യുടെ തിരുവനന്തപുരം, കോ‍ഴിക്കോട് ‘ശ്രീ’ തീയേറ്ററുകളലാണ് തത്സമയം പ്രദര്‍ശനം നടക്കുന്നത്. വൈകിട്ട് 5.45 മുതല്‍ 6.05 വരെയാണ് സമയം. അതേസമയം തിരുവനന്തപുരം പ്രിയദര്‍ശിനി പ്ലാനിറ്റേറിയത്തിലും വലിയ സ്ക്രീനില്‍ തത്സമയ സംപ്രേഷണം നടക്കും. വൈകിട്ട് അഞ്ച് മുതലാണ് സംപ്രേഷണം.

ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രയാന്‍ രണ്ടിന്റെ പരാജയത്തിന്റെ പാഠം ഉള്‍ക്കൊണ്ടാണ് ചന്ദ്രയാന്‍ മൂന്ന് തയ്യാറാക്കിയിരിക്കുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിങ് വിജയിച്ചാല്‍ അത് ഒരു തരത്തില്‍ ചന്ദ്രയാന്‍ രണ്ടിന്റെ വിജയം കൂടിയാണ്.

ദക്ഷിണ ദ്രുവത്തോട് ചേര്‍ന്ന് 70° അക്ഷാംശത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലക്ഷ്യം. ചാന്ദ്ര മധ്യരേഖ പ്രദേശത്തുനിന്ന് വിഭിന്നമായി, വലിയ ഗര്‍ത്തങ്ങളും കിടങ്ങുകളും ഒട്ടനവധിയുണ്ട് ധ്രുവ പ്രദേശങ്ങളില്‍. അതിനേക്കാള്‍ ഉപരിയായി സൂര്യ വെളിച്ചം നാളിതുവരെ നേരിട്ട് എത്തിയിട്ടില്ലാത്ത മേഖലകളും ഏറെയുണ്ട്. ചന്ദ്രനില്‍ തണുത്തുറഞ്ഞ ജല സാന്നിധ്യം ഏറെയുണ്ടെന്ന് കരുതുന്ന ദക്ഷിണ ധ്രുവത്തിലെ പര്യവേഷണം, വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കും എന്നാണ് ശാസ്ത്രലോകം കരുതുന്നത്.

ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി & ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്വര്‍ക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത് ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ്. ഇന്ത്യന്‍ സംവിധാനങ്ങള്‍ക്ക് പിന്തുണയുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്. കാന്‍ബറയിലെയും മാഡ്രിഡിലെയും ഡീപ്പ് സ്‌പേസ് നെറ്റ് വര്‍ക്ക് ആന്റിനകള്‍ ചന്ദ്രയാനില്‍ നിന്നുള്ള സിഗ്‌നലുകള്‍ക്കായി കാതോര്‍ത്തിരിക്കും. ലാന്‍ഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് അവസാന ഘട്ട കമാന്‍ഡുകള്‍ പേടകത്തിലേക്ക് അയക്കും പിന്നെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‌വെയറാണ്.

മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാന്‍ഡ് ചെയ്യാന്‍. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങുക.

ദക്ഷിണ ദ്രുവത്തിലെ ഉപരിതല പ്ലാസ്മയുടെ പരീക്ഷണങ്ങള്‍ വരുംകാല ചാന്ദ്ര പര്യവേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും. മൈനസ് 230 ഡിഗ്രി വരെ തണുത്തുറഞ്ഞ മേഖലയിലെ പരീക്ഷണങ്ങള്‍ , ഭൂമിയില്‍ നിന്ന് മറ്റ് ഗ്രഹങ്ങളിലേക്കുള്ള യാത്രയ്ക്കിടെ ചന്ദ്രോപരിതലം ഇടത്താവളം ആക്കാന്‍ സാധിക്കുമോ എന്ന വലിയ ചോദ്യത്തിനുള്ള ഉത്തരത്തിലേക്ക് വിരല്‍ചൂണ്ടും.

Related Articles

Back to top button