ഇന്ത്യ ആകാംക്ഷാപൂര്‍വം കാത്തിരുന്ന ആ നിമിഷമാണ് വന്നെത്തിയത്. ഇന്ത്യൻ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ഐഎസ്‌ആര്‍ഒ) ദൗത്യം ചന്ദ്രയാൻ-3 വിജയം കണ്ടു. ചാന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതോടെ ചന്ദ്രനില്‍ എത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ വിജയകരമായി ഇറങ്ങിയതോടെ അടുത്ത ചര്‍ച്ചയ്‌ക്ക് തുടക്കമിട്ട് ആര്‍ട്ടിമിസ്. 1972 ല്‍ അടച്ചുവച്ച ചന്ദ്രയാത്ര എന്ന പുസ്തകം വീണ്ടും പൊടിതട്ടി തുറക്കാനൊരുങ്ങി നാസ. വരും നാളുകളില്‍ വീണ്ടും ചന്ദ്രനിലേക്ക് യാത്രക്കാരെ അയയ്‌ക്കാനാണ് ആര്‍ട്ടിമിസ് ലക്ഷ്യമിടുന്നത്.
അതേസമയം ആര്‍ട്ടിമിസ് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിലാണു മനുഷ്യര്‍ യാത്ര ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു പുരുഷനും ഒരു സ്ത്രീയുമാകും യാത്രികര്‍. മാത്രമല്ല ചന്ദ്രനിലെത്തുന്ന ആദ്യത്തെ സ്ത്രീയും ഈ ദൗത്യത്തിലുണ്ടാകുമെന്നതാണ് ഇതിലെ പ്രധാന സവിശേഷത. ഇത്തവണ ചന്ദ്രനിലേക്ക് യാത്രക്കാരെ അയയ്‌ക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് ഇരട്ടി അഭിമാനമാനമാണ് ഉണ്ടാകാൻ പോകുന്നത്. ചന്ദ്രനിലേക്ക് പോകാനായി പരിശീലനത്തിനു തിരഞ്ഞെടുത്തവരില്‍ ഒരാള്‍ ഇന്ത്യൻ വംശജനാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
ഇന്തോ-അമേരിക്കൻ വംശജനും നാസയുടെ ബഹിരാകാശ സഞ്ചാരി യുഎസ് വ്യോമസേനാ കേണലുമായ രാജാചാരിയാണ് ആ വ്യക്തി. ആര്‍ട്ടിമിസ്, ചൊവ്വ ദൗത്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിനായി നാസ തിരഞ്ഞെടുത്ത 11 പേരുടെ പട്ടികയില്‍ രാജാ ചാരിയും ഉള്‍പ്പെട്ടിട്ടുണ്ട്. രാജാചാരിയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് അമേരിക്കക്കാരിയുമാണ്. കേംബ്രിഡ്ജിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുമാണ് ഏയ്‌റോസ്‌പേസ് എൻജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയത്. യുഎസ് വ്യോമസേനയുടെ 461ാം സ്‌ക്വാഡ്രന്റെ കമാൻഡറായിരുന്നു രാജ. ഡിഫൻസ് മെറിറ്റോറിയസ് സര്‍വീസ് മെഡല്‍, ഏരിയല്‍ അച്ചീവ്‌മെന്റ് മെഡല്‍ തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ മുൻനിര സൈനികനുമാണ് ചാരി.
നിലവില്‍ ചന്ദ്രനിലെ മനുഷ്യസ്പര്‍ശം വീണ്ടും തുടങ്ങാനാണ് ആര്‍ട്ടിമിസ്ന്റെ പുതിയ നീക്കം. ഒരു ചാന്ദ്രയാത്രാ പദ്ധതി എന്നതിനപ്പുറമുള്ള ഗ്രഹങ്ങളിലേക്കുള്ള യാത്രകളും ദൗത്യത്തിന്റെ ഭാവി ഇവരുടെ പദ്ധതിയിലുണ്ട്. നാസയുടെ ഐതിഹാസിക റോക്കറ്റായ സാറ്റേണ്‍ ഫൈവാണ് അപ്പോളോ ദൗത്യങ്ങളെ ചന്ദ്രനിലെത്തിച്ചത്. ഇത്തവണ ആര്‍ട്ടിമിസ് ദൗത്യത്തിനായി ഉപയോഗിക്കുന്നത് ഇതിന്റെ പിൻഗാമിയായ സ്‌പേസ് ലോഞ്ച് സിസ്റ്റം എന്ന ഭീമൻ റോക്കറ്റാണ്. ഏകദേശം 50000-കോടി രൂപയില്‍ നിര്‍മിച്ച ഈ റോക്കറ്റിന്റെ നീളം 365 അടിയും ഭാരം ഒരു ലക്ഷം കിലോയുമാണ്. ചന്ദ്രനിലേക്കുള്ള യാത്രകള്‍ ഇനിയും നിരവധി ലോകരാജ്യങ്ങള്‍ നടത്താനുള്ള സാധ്യത വളരെ കൂടുതലാണ്.
അക്കൂട്ടത്തിലാണ് ആര്‍ട്ടിമിസ് ശ്രദ്ധേയമാകുന്നത്. ഗ്രീക്ക് ഇതിഹാസപ്രകാരം അപ്പോളോ ദേവന്റെ ഇരട്ടസഹോദരിയാണ് ആര്‍ട്ടിമിസ്. അതിനാലാണ് ചരിത്രം വീണ്ടും രചിക്കുന്ന ദൗത്യത്തിന് ആര്‍ട്ടിമിസ് എന്ന് നാസ പേരിട്ടിരിക്കുന്നത്.
“വി ആര്‍ ഗോയിങ് ടു ദ് മൂണ്‍, ടു ഗോ ടു മാര്‍സ്” എന്നാണ് ആര്‍ട്ടിമിസ് ദൗത്യത്തെക്കുറിച്ചുള്ള നാസയുടെ മുദ്രാവാചകം. എന്നാല്‍ നാസ ലക്ഷ്യമിടുന്നത് ചന്ദ്രൻ കഴിഞ്ഞു ചൊവ്വയാണെന്നാണ് മുദ്രാവാചകത്തില്‍ നിന്നും വ്യക്തമാകുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങാനാണ് ആര്‍ട്ടിമിസിന്റെ പദ്ധതി. ഗേറ്റ് വേ എന്ന ഒരു ചാന്ദ്രനിലയവും ആര്‍ടിമിസിന്റെ ആദ്യ ദൗത്യങ്ങളുടെ ഭാഗമായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ സൃഷ്ടിക്കപ്പെടും. തുടര്‍ന്നു വരുന്ന മൂന്നാം ദൗത്യത്തിലാണു യാത്രികര്‍ എത്തുന്നത്. ഇവര്‍ വരുന്ന ഓറിയോണ്‍ എന്ന പേടകം ഈ ഗേറ്റ് വേയില്‍ ഡോക്ക് ചെയ്യും. ഇവിടെ നിന്നു പ്രത്യേക ലൂണാര്‍ മൊഡ്യൂള്‍ പേടകങ്ങളില്‍ യാത്രികര്‍ക്ക് ചന്ദ്രനിലിറങ്ങാനും ഒപ്പം തിരിച്ച് ഗേറ്റ് വേയിലെത്താനും സാധിക്കും. ചന്ദ്രനിലേക്കുള്ള ഒരു കവാടമോ തുറമുഖമോ ആയി ആര്‍ട്ടിമിസിന്റെ ഗേറ്റ് വേ പ്രവര്‍ത്തിക്കുമെന്നാണ് ഇതിനര്‍ത്ഥം. മറ്റു ഗ്രഹങ്ങളിലേക്കുള്ള ദൗത്യങ്ങളിലെ ഇടത്താവളമാകാനും ഇതിനു പറ്റുമെന്നാണ് പറയുന്നത്.