ന്യൂഡല്‍ഹി: പാക്- ചൈന അതിര്‍ത്തിയില്‍ വ്യോമസേനയുടെ ശക്തിപ്രകടനം ഇന്ന് ആരംഭിക്കും. ‘ത്രിശൂല്‍’ എന്ന് പേരിട്ട അഭ്യാസപ്രകടനങ്ങള്‍ പത്ത് ദിവസം നീണ്ടുനില്‍ക്കും. രാജ്യ തലസ്ഥാനത്ത് നടക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് വ്യോമസേനയുടെ കരുത്ത് പ്രകടിപ്പിക്കുന്ന ത്രിശൂല്‍ സംഘടിപ്പിക്കുന്നത്. ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ജമ്മു & കശ്മീര്‍ എന്നിവ ഉള്‍പ്പെടുന്ന വടക്കൻ സെക്ടറിലാണ് പ്രധാനമായും പരിശീലന അഭ്യാസങ്ങള്‍ നടക്കുക.
റഫാല്‍, മിഗ്, സുഖോയ് വിമാനങ്ങളും അപ്പാച്ചി, ചിനൂക്ക് ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനത്തിന്റെ ഭാഗമാകും. ഗരുഡ് കമാൻഡോകളും അഭ്യാസത്തില്‍ പങ്കെടുക്കും . അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്ന ആളില്ലാ വിമാനങ്ങളുടെ മികവും ഇതോടൊപ്പം പരിശോധിക്കും. അതിര്‍ത്തിയില്‍ പാകിസ്താനും ചൈനയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് കൂടിയാകും ‘ത്രിശൂല്‍’
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ‘തരംഗ് ശക്തി’ എന്ന പേരില്‍ ഒരു മള്‍ട്ടി-ലാറ്ററല്‍ അഭ്യാസം നടത്താൻ വ്യോമസേന പദ്ധതിയിടുന്നുണ്ട്. യുദ്ധവിമാനങ്ങള്‍, സൈനിക ഗതാഗത വിമാനങ്ങള്‍, എയര്‍ബോണ്‍ മുന്നറിയിപ്പ് ആൻഡ് കണ്‍ട്രോള്‍ സിസ്റ്റം എന്നിവയുടെ പങ്കാളിത്തവും ഇതിലുണ്ടാകും. ആറ് രാജ്യങ്ങളില്‍ നിന്നുള്ള വ്യോമസേനകള്‍ പരിപാടിയില്‍ പങ്കെടുക്കും, മറ്റ് നിരവധി പേര്‍ നിരീക്ഷകരായി എത്തും. യുഎസ്, യുകെ, ഫ്രാൻസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ വ്യോമസേനയും തരംഗ് ശക്തിയില്‍ അണിനിരക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.