രാജ്യത്തെ നടപ്പാക്കാനിരിക്കുന്ന പുതിയ നാല് തൊഴില്‍ നിയമങ്ങള്‍ തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍, ജീവനക്കാര്‍ക്ക് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 30 ദിവസത്തില്‍ കൂടുതല്‍ വേതനത്തോടുകൂടിയുള്ള അവധികള്‍ കൂട്ടിവെയ്ക്കാൻ കഴിയില്ല. വര്‍ഷാവസാനം ഈ 30 അവധികള്‍ ജീവനക്കാരന്‍ എടുക്കാതെ വന്നാല്‍, ജീവനക്കാരന് തൊഴിലുടമ ബാലൻസ് ഉള്ള അധിക അവധികള്‍ക്ക് ശമ്ബളം നല്‍കേണ്ടി വരും.
പുതിയ തൊഴില്‍ നിയമങ്ങളില്‍ ജീവനക്കാരന്‍ എന്നാല്‍ മാനേജര്‍ അല്ലെങ്കില്‍ മേല്‍നോട്ടക്കാരന്റെ കര്‍ത്തവ്യം ചെയ്യാത്തയാള്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. പുതിയ നാല് നിയമങ്ങളും പാര്‍ലമെന്റ് ഇതിനോടകം പാസാക്കുകയും സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രാബല്യത്തില്‍ വരുന്ന ദിവസത്തിനായി കാത്തിരിക്കുകയാണ്.
“പുതിയ നിയമാവലി പ്രകാരം വാര്‍ഷിക ലീവുകള്‍ അനുവദിക്കുന്നതില്‍ ചില നിബന്ധകള്‍ പാലിക്കേണ്ടതുണ്ട്. ഒരു വര്‍ഷത്തില്‍ 30 അവധികളാണ് ജീവനക്കാരന് പരമാവധി അടുത്ത വര്‍ഷത്തേക്ക് നീട്ടിക്കൊണ്ടു പോകാൻ (carry forward) കഴിയുക. വര്‍ഷാവസാനത്തില്‍ ഈ അവധികള്‍ 30 കവിഞ്ഞാല്‍, അധിക ലീവുകളുടെ ശമ്ബളം കമ്ബനി ജീവനക്കാരന് നല്‍കണം. കൂടാതെ, അടുത്ത വര്‍ഷത്തേക്ക് ഈ ലീവുകള്‍ അനുവദിച്ച് കൊടുക്കുകയും ചെയ്യണം”, നിയമവിദഗ്ധ സൗമ്യ കുമാറിനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
”പുതിയ തൊഴില്‍ നിയമാവലിക്ക് കീഴില്‍ തൊഴിലാളികളുടെ വാര്‍ഷിക അവധികള്‍ ഇല്ലാതാകില്ല. അത് പ്രയോജനപ്പെടുത്തുകയോ അടുത്ത വര്‍ഷത്തേക്ക് നീട്ടി നല്‍കുകയോ പണമായി കൊടുക്കുകയോ വേണ്ടി വരും. നിലവില്‍ പല സ്ഥാപനങ്ങളും വാര്‍ഷികാടിസ്ഥാനത്തില്‍ അവധിക്ക് പകരം പണം നല്‍കുന്നില്ല. അതുപോലെ ശമ്ബളത്തോടെയുള്ള ലീവ് ബാക്കി വരുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് അത് നീട്ടി നല്‍കുന്നുമില്ല,” നിയമവിദഗ്ധന്‍ പുനീത് ഗുപ്തയെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.