വനിതകള്‍ നിര്‍മ്മിച്ച ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നു
തിരുവനന്തപുരം: ബഹിരാകാശ മേഖലയില്‍ പുത്തൻ മാറ്റങ്ങള്‍ സൃഷ്ടിക്കാൻ പെണ്‍പട കളത്തിലിറങ്ങുന്നു. തിരുവനന്തപുരം പൂജപ്പുരയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി കോളേജിലെ മിടുക്കികള്‍ ഇസ്രോയുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ്. വിമണ്‍ എഞ്ചിനീയേര്‍ഡ് സാറ്റ്‌ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന (വിസെറ്റ്) പേലോഡ് ബഹിരാകാശത്തേക്ക് അയക്കുകയാണ് ലക്ഷ്യം. ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പഠിക്കാനാകും ഈ ഉപഗ്രഹം ഉപയോഗപ്പെടുത്തുക.
ബഹിരാകാശത്തിലും ഭൗമോപരിതലത്തിലും പതിക്കുന്ന അള്‍ട്രാവയ്‌ലറ്റ് രശ്മികളുടെ തോത് വിസെറ്റ് പഠിക്കും. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള സുപ്രധാന കാര്യങ്ങള്‍ പഠിക്കാൻ ഉപഗ്രഹത്തിനാകുമെന്ന് വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നു. സ്ത്രീകളുടെ നേതൃത്വത്തിലൊരുങ്ങുന്ന ആദ്യത്തെ ഉപഗ്രഹമാണിത്. മൂന്ന് വര്‍ഷമെടുത്താണ് വിദ്യാര്‍ത്ഥികള്‍ ബഹിരാകാശ ക്ലബ് ഉപഹ്രഹം നിര്‍മ്മിച്ചത്. അസിസ്റ്റന്റ് പ്രൊഫസറും കോളേജ് ബഹിരാകാശ ക്ലബ് കോര്‍ഡിനേറ്ററും ആയ ലിസി എബ്രഹാം ആണ് കുട്ടികളുടെ ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ഈ വര്‍ഷാവസനത്തില്‍ പിഎസ്‌എല്‍വിയുടെ ചിറകിലേറിയാകും വിസെറ്റ് പുറപ്പെടുക.
ഒരു കിലോഗ്രാം ഭാരം വരുന്ന സാറ്റ്‌ലൈറ്റ് കോ-പാസഞ്ചര്‍ സാറ്റ്‌ലൈറ്റ് ആയിട്ടായിരിക്കും വിക്ഷേപണം നടത്തുക. ഐ.എസ്‌ആര്‍ഒ യുടെ ഏജൻസിയായ വിൻസ്പേസുമായി ഇൻസ്റ്റിറ്റ്യൂട്ട് കരാര്‍ വച്ചിരുന്നു. സ്വകാര്യമേഖലയിലെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഐഎസ്‌ആര്‍ഒയുടെ ഏകജാലക സംവിധാനമാണ് ഇൻസ്‌പേസ്.