ന്യുഡല്‍ഹി: ലോണ്‍ ആപ്പുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രം. ലോണ്‍ ആപ്പുകള്‍ നിയന്ത്രക്കാൻ പ്രത്യേക നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഇന്ത്യ ആക്‌ട് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. റിസര്‍വ് ബാങ്കുമായി ആലോചിച്ച് ഐടി മന്ത്രാലയം അനുവദനീയമായ ആപ്പുകളുടെ പട്ടിക പുറത്തിറക്കും.
പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കമുളള നിര്‍ദ്ദേശങ്ങളുണ്ടാകുമെന്നും ഡിജിറ്റല്‍ ഇന്ത്യ ആക്‌ട് നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. ആറു മാസം മുന്‍പ് 128 ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ ആപ്പിള്‍ സ്റ്റോറിനും പ്ലേസ്റ്റോറിനും നിര്‍ദ്ദേശം നല്‍കിയതായി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നിലവിലെ ഐടി നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാൻ പരിമിതികളുണ്ടെന്നും എന്നാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ചന്ദ്രശേഖര്‍ കൂട്ടിചേര്‍ത്തു.
കടമക്കുടിയില്‍ കുട്ടികളെ കൊന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്തിരുന്ന സംഭവത്തെ കുറിച്ചും കേന്ദ്രമന്ത്രി സംസാരിച്ചു. വിഷയം ഗൗരവതരമാണെന്ന് വീക്ഷിച്ച അദ്ദേഹം സംഭവത്തില്‍ ഉടൻ നടപടിയുണ്ടാക്കുമെന്നും പറഞ്ഞു. ഓണ്‍ലൈന്‍ ലോണ്‍ ആപ്പിലെ നിരന്തരമായ ഭീഷണി കുടുംബം നേരിട്ടിരുന്നു. കൂട്ട ആത്മഹത്യയ്‌ക്ക് ശേഷവും കുടുംബത്തെ ഓണ്‍ലൈന്‍ വായ്പാആപ്പില്‍ നിന്ന് തുടര്‍ന്നിരുന്നു. ബന്ധുക്കളുടെ ഫോണുകളിലേക്ക് മരിച്ച ശില്‍പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ഫോട്ടോകള്‍ അയച്ചാണ് ഭീഷണിതുടരുന്നത്. 25 ഓളം ആളുകളിലേക്കാണ് ചിത്രങ്ങള്‍ അയച്ചിട്ടുള്ളത്.