യുഎസ് ബഹിരാകാശ സഞ്ചാരി റൂബിയോ തിരികെ ഭൂമിയിലേക്ക്
നാസയുടെ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് റൂബിയോ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് മടങ്ങുന്നു. ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കി തിരികെ ഭൂമിയിലേക്ക് മടങ്ങുന്ന അമേരിക്കൻ വംശജനാണ് ഇദ്ദേഹം. ഇന്ന് ഭൂമിയിലേക്കുള്ള യാത്ര തിരിക്കും. 371 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കിയാണ് ക്രൂ അംഗങ്ങള്‍ തിരിക്കുന്നത്.
റൂബിയോ, റോസ്‌കോസ്‌മോസ് ബഹിരാകാശ യാത്രികരായ സെര്‍ജി പ്രോകോപിയേവ്, ദിമിത്രി പെറ്റെലിൻ എന്നിവര്‍ക്കൊപ്പം സോയൂസ് എംഎസ്-23 ബഹിരാകാശ പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും പുറപ്പെടും. മൂവര്‍ സംഘത്തിന്റെ ബഹിരാകാശ യാത്ര 157.4 ദശലക്ഷം മൈലുകള്‍ക്ക് പുറമെ ഭൂമിയുടെ 5,963 ഭ്രമണപഥങ്ങളും കഴിഞ്ഞാണ് ലക്ഷ്യത്തിലെത്തിയത്.
അണ്‍ഡോക്ക് ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ ക്രൂ അംഗങ്ങള്‍ കസാക്കിസ്ഥാന്റെ സ്‌റ്റെപ്പിയില്‍ ഇറങ്ങും. ലാൻഡിംഗിന് പിന്നാലെ ക്രൂ അംഗങ്ങളെ കസാക്കിസ്ഥാനിലെ കരഗണ്ടിയിലേക്കാകും കൊണ്ടുപോകുക. ഇവിടെ നിന്നാകും റൂബിയോ യുഎസിലേക്ക് യാത്ര തിരിക്കുക. റൂബിയോയുടെ ചരിത്രത്തില്‍ ഇടം നേടിയ ബഹിരാകാശ യാത്ര ആരംഭിക്കുന്നത് 2022 സെപ്റ്റംബര്‍ 21-നാണ്. സെപ്റ്റംബര്‍ 11-ന് മുൻ യുഎസ് റെക്കോര്‍ഡുകളെല്ലാം അദ്ദേഹം തകര്‍ത്തു.
നാസ ബഹിരാകാശ യാത്രികൻ മാര്‍ക്ക് വന്ദേ ഹെയ്‌ക്കിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. 355 ദിവസമാണ് വന്ദേ ഹേയ് ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞത്. റൂബിയോയുടെയും മറ്റ് ക്രൂ അംഗങ്ങളുടെയും മടങ്ങിവരവ് 2023 മാര്‍ച്ചിലായിരുന്നു ആദ്യ ഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. എന്നാല്‍ സോയൂസ് എംഎസ്-22 ബഹിരാകാശ പേടകത്തിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ദൗത്യം നീളുകയായിരുന്നു.