ദുബായ്: 2026-ഓടെ ദുബായില്‍ പറക്കും ടാക്സികള്‍ സജീവമാകും. ഇതോടെ പറക്കും ടാക്സികള്‍ സമ്പൂര്‍ണ പ്രവര്‍ത്തന ക്ഷമമാകുന്ന ലോകത്തിലെ ആദ്യ നഗരമായി ദുബായ് മാറും. ലണ്ടൻ ആസ്ഥാനമായുള്ള എയര്‍ടാക്സി നിര്‍മ്മാണ കമ്പനി ഉടമകളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വയം നിയന്ത്രിയ ഗതാഗതവുമായി ബന്ധപ്പെട്ട് ദുബായില്‍ നടക്കുന്ന മൂന്നാത് ലോക സമ്മേളനത്തിലാണ് കമ്ബനി ഇതറിയിച്ചത്. പറക്കും ടാക്സികള്‍ സജീവമാകുന്നതോടെ ഇതിനു വേണ്ടി വികസിപ്പിച്ച വെര്‍ട്ടിപോര്‍ട്ടുകളുടെ ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായി ദുബായ് മാറും. ഡ്രോണുകളുടെ ലാൻഡിംഗിനും ടേക്ക്‌ഓഫിനും അഡ്വാൻസ്ഡ് എയര്‍ മൊബിലിറ്റി ഗതാഗതത്തിനുമായി രൂപകല്‍പന ചെയ്ത സാങ്കേതിക വിദ്യയാണ് വെര്‍ടിപോര്‍ട്ടുകള്‍. ഒരു വെര്‍ട്ടിപോര്‍ട്ടിന് ഒന്നിലധികം ഡ്രോണുകളെ ഉള്‍ക്കൊള്ളാൻ കഴിയും. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലാണ് പുത്തൻ സാങ്കേതിക വിദ്യക്ക് അംഗീകാരം നല്‍കിയത്.
ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമായിരിക്കും ഫ്ലൈയിംഗ് ടാക്‌സിയുടെ പ്രധാന സ്റ്റേഷൻ. പാം ജുമൈറ, ദുബായ് ഡൗണ്‍ടൗണ്‍, ദുബായ് മറീന എന്നിവിടങ്ങളിലെ വെര്‍ട്ടിപോര്‍ട്ട് സ്റ്റേഷനുകളിലേക്കും തിരിച്ചും പ്രാരംഭ ഘട്ടത്തില്‍ ടാക്സികള്‍ സര്‍വ്വീസ് നടത്തും. എയര്‍ ടാക്സികള്‍ക്ക് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയുണ്ടാകുമെന്നും പരമാവധി റേഞ്ച് 241 കിലോമീറ്ററാണെന്നും നേരത്തെ അറിയിച്ചിരുന്നു. ഒരു പൈലറ്റിനും നാല് യാത്രക്കാര്‍ക്കും സഞ്ചരിക്കാം. കരഗതാഗതവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സമയം ലാഭിക്കുന്നതിനൊപ്പം പറക്കും ടാക്സികള്‍ നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നും എയര്‍ടാക്സി നിര്‍മ്മാതാക്കള്‍ പറഞ്ഞു.