ന്യൂഡല്‍ഹി: വിമാന ജീവനക്കാര്‍ക്കും പൈലറ്റുമാര്‍ക്കും പെര്‍ഫ്യൂമുകള്‍ മൗത്ത് വാഷ് പോലുള്ളവ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയേക്കും. വിമാനയാത്രയ്‌ക്ക് മുന്നോടിയായി ജീവനക്കാര്‍ നിര്‍ബന്ധമായും വിധേയമാകേണ്ട ബ്രീത്ത്‌ലൈസര്‍ ടെസ്റ്റില്‍ (മദ്യപാന പരിശോധന) തെറ്റായ ഫലം ലഭിക്കാൻ ഇടയാക്കും എന്നതിനാലാണ് നിര്‍ദ്ദേശം. പെര്‍ഫ്യൂമുകള്‍ ഉള്‍പ്പെടെയുള്ളവ വസ്തുക്കളുടെ ഉപയോഗം വിലക്കിക്കൊണ്ടുള്ള കരട് നിര്‍ദേശം സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാല്‍ ഇതൊരു കരട് നിര്‍ദേശം മാത്രമാണെന്നും ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് മേധാവി അഭിപ്രായപ്പെട്ടു.
വിമാനത്തിലെ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധന രാജ്യത്തെ എല്ലാ വിമാന കമ്പനികളും സിവില്‍ വ്യോമയാന ഡയറക്ടറേറ്റും നിലവില്‍ കര്‍ശനമായി നടത്തുന്നുണ്ട്. യാത്ര ആരംഭിക്കുന്ന വിമാനത്താവളത്തില്‍ വെച്ചാണ് ഈ പരിശോധന. ഒരിക്കല്‍ പോസിറ്റീവായാല്‍ അതേ ഉപകരണം ഉപയോഗിച്ചോ മറ്റൊരു ഉപകരണത്തിലോ ഒരിക്കല്‍ കൂടി പരിശോധിക്കാൻ ആവശ്യപ്പെടാമെന്ന് നിയമം പറയുന്നു. ആഫ്റ്റര്‍ ഷേവ് ലോഷനുകളും മൗത്ത് വാഷുകളും പെര്‍ഫ്യൂമുകളും ഉപയോഗിക്കുന്നത് കാരണം പരിശോധനയില്‍ തെറ്റായ പോസിറ്റീവ് ഫലം കാണിക്കുന്നതായി പൈലറ്റുമാര്‍ പരാതിപ്പെടാറുണ്ട്.