ടെല്‍ അവീവ്: ഇസ്രയേല്‍–ഹമാസ് യുദ്ധത്തിനിടെ ഭീകരര്‍ കൊലപ്പെടുത്തിയ മകളുടെ മൃതദേഹം ആപ്പിള്‍ വാച്ചിന്റെ സഹായത്തോടെ കണ്ടെത്തി പിതാവ്. അമേരിക്കൻ വ്യവസായി ഇയാല്‍ വാല്‍ഡ് മാനാണ് 24 കാരിയായ മകള്‍ ഡാനിയേലിന്റെ മൃതദേഹം ലൊക്കേഷൻ ട്രെയ്സ് ചെയ്ത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്.
ഇസ്രയേലിലെ നോവ മ്യൂസിക് ഫെസ്റ്റവെലിന് പങ്കെടുക്കാൻ എത്തിയതായിരുന്നു ഡാനിയേലും കാമുകനായ നോം ഷായിയും. അവിടെ വച്ചാണ് രണ്ടുപേരെയും ഹമാസ് ഭീകരര്‍ വധിച്ചത്. ഇസ്രയേല്‍ – അമേരിക്കൻ വംശജയാണ് കൊല്ലപ്പെട്ട യുവതി. ആക്രമണത്തില്‍ 260 പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ആപ്പിള്‍ വാച്ചിലെ ലൊക്കേഷനും മകളുടെ ഫോണിലെ ലൊക്കേഷനും ബന്ധിപ്പിച്ചാണ് തിരച്ചില്‍ നടത്തിയതെന്ന് വാല്‍ഡ്മാൻ പറഞ്ഞു. ‘മകളെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് ആദ്യം കരുതിയത്. അതിന് ശേഷമാണ് മരിച്ചവരില്‍ രണ്ടുപേര്‍ തന്റെ മകളും കാമുകനുമായ നോം ഷായിയാണ് എന്ന് സ്ഥിരീകരിച്ചത്‘ വാല്‍ഡ്മാൻ വ്യക്തമാക്കി.
മരണ വിവരം അറിഞ്ഞതിന് പിന്നാലെ അദ്ദേഹം ഇസ്രയേലില്‍ എത്തുകയായിരുന്നു. ആക്രമണ സമയത്ത് ഡാനിയേല്‍ നടത്തിയ ഫോണ്‍ കോളുകളുടെ ലൊക്കേഷൻ ട്രെയ്സ് ചെയ്താണ് മകളുടെ മൃതദേഹം കിടന്ന കാര്‍ കണ്ടെത്തിയത്. രണ്ട് സ്ഥലങ്ങളില്‍ നിന്നെത്തിയ ഭീകര സംഘമായിരിക്കാം മകളുടെ കാറിലേക്ക് വെടിയുതിര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മകളും കാമുകനും മൂന്ന് സുഹൃത്തുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇവരെല്ലാവരും കൊല്ലപ്പെട്ടു.
വ്യവസായിയും കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ഉല്‍പ്പന്നമായ മെല്ലനോക്സിന്റെ സ്ഥാപകനുമാണ് ഇയാല്‍ വാല്‍ഡ്മാൻ. ഡാനിയേല്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറൂകള്‍ മുൻപ് താൻ മകളുമായി സംസാരിച്ചിരുന്നുവെന്നും വാല്‍ഡ്മാൻ പറഞ്ഞു. മകളും കാമുകനും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നുവെന്നും അതിനിടയ്ക്കാണ് വലിയ ദുരന്തം തേടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു.