ന്യൂഡല്‍ഹി: ഓപ്പറേഷൻ അജയ്‌യുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ വഹിച്ചു കൊണ്ടുളള 5-ാമതെ വിമാനവും ഡല്‍ഹിയിലെത്തി. 18 നേപ്പാള്‍ സ്വദേശികളും 286 ഇന്ത്യക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ദിരാ ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ കേന്ദ്ര മന്ത്രി എല്‍ മരുകനാണ് സ്വീകരിച്ചത്. രാജ്യത്തെ ജനങ്ങളെ തിരികെയെത്തിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ മുൻഗണന നല്‍കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
‘ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപോയാല്‍ അവരെ മാതൃരാജ്യത്ത് തിരികെയെത്തിക്കുന്നതിനാണ് ഞങ്ങള്‍ പരിഗണന നല്‍കുന്നത്. ഓപ്പറേഷൻ ഗംഗയും ഓപ്പറേഷൻ കാവേരിയും വിജയകരമായാണ് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ ഓപ്പറേഷൻ അജയ് ദൗത്യത്തിലൂടെ ഇസ്രായേലില്‍ നിന്ന് ആളുകളെ തിരികെ രാജ്യത്തെത്തിക്കുകയാണ്. ഇന്ന് വന്ന വിമാനത്തിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ 1180 പേരാണ് ഇതുവരെ നാട്ടില്‍ തിരികെയെത്തിയത്. ഇസ്രയേലില്‍ നിന്ന് പൗരൻമാരെ ഒഴിപ്പിച്ച് തുടങ്ങിയ ആദ്യത്തെ രാജ്യം ഇന്ത്യയാണ്. ഭാരതീയര്‍ക്ക് പുറമെ അയല്‍രാജ്യക്കാരെയും(നേപ്പാള്‍) ഇപ്പോള്‍ തിരികെ കൊണ്ടുവരുന്നു’. – കേന്ദ്ര മന്ത്രി വ്യക്തമാക്കി.
രാജ്യത്തെക്ക് മടങ്ങിയെത്താൻ സഹായിച്ചത് ഇസ്രായേലിലെ ഇന്ത്യൻ എംബസിയാണ്. എംബസിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. ഇസ്രായേലില്‍ നിന്ന് മടങ്ങിയെത്താൻ സഹായിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിക്കുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരും പറഞ്ഞു. ഇസ്രായേലിലെ നിലവിലെ സഥിതി ഭയാനകമാണ്. നേപ്പാള്‍ സ്വദേശികള്‍ ഇസ്രായേലില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഞങ്ങളെ തിരികെ കൊണ്ടുവന്നതിന് ഇന്ത്യൻ സര്‍ക്കാരിന് നന്ദി പറയുന്നുവെന്നാണ് ഡല്‍ഹിയിലെത്തിയ നേപ്പാള്‍ പൗര അംബിക എഎൻഐയോട് വ്യക്തമാക്കിയത്.
നേപ്പാളിന് പുറമെ രാജ്യത്തെ പൗരന്മാരെ തിരികെയെത്തിക്കാൻ കൂടെ നില്‍ക്കുന്ന ഇന്ത്യക്ക് നന്ദി. ഇസ്രായേലില്‍ നിന്ന് സുരക്ഷിതമായി നേപ്പാള്‍ പൗരന്മാര്‍ ഡല്‍ഹിയിലെത്തി. ഇന്ത്യ നല്‍കുന്ന പിന്തുണയ്‌ക്ക് നന്ദിയെന്ന് ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ ശങ്കര്‍ പി ശര്‍മ്മപറഞ്ഞു.