
നവംബർ ഒന്ന് മുതൽ ബസ്സുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കാനുളള സർക്കാർ നടപടിക്ക് എതിരെ പ്രതിഷേധവുമായി സ്വകാര്യ ബസ്സുടമകൾ. ചുരുങ്ങിയ ദിവസങ്ങൾക്കകം തീരുമാനം അടിച്ചേൽപ്പിക്കുന്നത് അപ്രായോഗികമെന്നാണ് ബസ് ഉടമകളുടെ കൂട്ടായ്മകൾ പറയുന്നത്. സർക്കാർ നിലപാടിനെതിരെ സമരപരിപാടികൾ ആലോചിക്കാൻ ഉടമകളുടെ കൂട്ടായ്മ 25ന് യോഗം ചേരും.
1ന് മുൻപ് സംസ്ഥാനത്തെ മുഴുവൻ ബസുകളിലും ക്യാമറ സ്ഥാപിക്കലും സീറ്റ് ബെൽറ്റ് ഘടിപ്പിക്കുകയും പ്രായോഗികമല്ലെന്നാണ് സംഘടനകൾ ഒന്നടങ്കം പറയുന്നത്. ബസ് വ്യവസായത്തെ തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ എല്ലാ സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ആലോചന. വരുന്ന 25ന് സമരപരിപാടികൾ ആലോചിക്കാനുളള യോഗം തിരുവനന്തപുരത്ത് ചേരും. ഇപ്പോഴത്തെ സർക്കാർ നിലപാടിനോട് ഒരു നിലക്കും ബസ് ഉടമകൾക്കും തൊഴിലാളികൾക്കും യോജിക്കാനാകില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്.